പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ

നിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്.
സിപിഐഎം സ്ഥാനാർത്ഥിയായ എം. സ്വരാജിന് 13 ലക്ഷം രൂപ കൈവശമുണ്ട്.അദ്ദേഹത്തിന് 9 ലക്ഷം രൂപയുടെ ബാധ്യതയും, ക്രിമിനൽ കേസുകളും നിലവിലുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്..അദ്ദേഹത്തിന് എതിരായും രണ്ട് കേസുകൾ നിലവിലുണ്ട്
അതേസമയം നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. മൂന്ന് പ്രമുഖ മുന്നണികളും പി.വി അൻവറും നേർക്കുനേർ വരുന്നതോടെ നിലമ്പൂർ ഇതുവരെ കാണാത്ത വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
യുഡിഎഫിന് വേണ്ടി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫിനു വേണ്ടി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥിയായി മോഹൻ ജോർജ്, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാർഥിയായി പി വി അൻവർ ഇതാണ് നിലമ്പൂരിൽ തെളിയുന്ന മത്സരചിത്രം. സൂക്ഷ്മ പരിശോധനയും കടന്ന് പത്രിക പിൻവലിക്കാനുള്ള അവസാന സമയവും പൂർത്തിയാകുമ്പോഴേ അന്തിമ ചിത്രം വ്യക്തമാക്കുകയുള്ളൂ. എങ്കിലും ഏറെക്കുറെ ഇതുതന്നെയാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ലൈനപ്പ് .സർക്കാരിന്റെ വികസന നേട്ടങ്ങളിൽ ഊന്നിയായിരിക്കും എൽഡിഎഫിന്റെ പ്രചരണം.
ഭരണവിരുദ്ധ വികാരം ചർച്ച ആകാതിരിക്കാൻ എൽഡിഎഫ് പരമാവധി സൂക്ഷ്മത പുലർത്തും. സർക്കാരിന് എതിരായ വികാരം ആളിക്കത്തിക്കാനായിരിക്കും യുഡിഎഫിന്റെ ശ്രമം. ഭരണവിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനുള്ള ഇടപെടലും യുഡിഎഫ് നടത്തും. ഗണ്യമായ തോതിൽ ഹിന്ദു വോട്ടുകൾ ഉള്ള മണ്ഡലത്തിൽ പരമാവധി വോട്ടുകൾ നേടാൻ ആയിരിക്കും ബിജെപിയുടെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ നിലമ്പൂരിൽ നേടിയ വോട്ടായിരിക്കും ബിജെപിയുടെ ടാർഗറ്റ്. ഇരു മുന്നണികൾക്കും പുറത്തായി പോയ പി വി അൻവറിന് തൻറെ രാഷ്ട്രീയ പ്രസക്തി തെളിയിക്കുകയാണ് ദൗത്യം. ഇങ്ങനെ എല്ലാം കക്ഷികൾക്കും ഒരുപോലെ നിർണായകമായതിനാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വീറും വാശിയും വിവരണാതീതമാകുെമെന്ന് തീർച്ച.
എൽഡിഎഫിന്റെ പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും ചുക്കാൻ പിടിക്കുക. ഈ മാസം 13 മുതൽ മൂന്നുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു മുഖ്യമന്ത്രി എം സ്വരാജിന് വോട്ട് തേടും. നിലമ്പൂർ ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി പ്രിയങ്ക ഗാന്ധി ആയിരിക്കും യുഡിഎഫിൻ്റെ താര പ്രചാരക . മറ്റ് ദേശീയ നേതാക്കളും ആര്യാടൻ ഷൗക്കത്തിനു വേണ്ടി കളത്തിൽ ഇറങ്ങും. മമതാ ബാനർജി അടക്കമുള്ള തൃണമൂൽ നേതാക്കളെ പ്രചരണത്തിന് ഇറക്കും എന്നാണ് പി വി അൻവറിന്റെ പ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്ന പതിവ് മമതാ ബാനർജിക്കില്ല. പകരം മറ്റു നേതാക്കൾ എത്താനാണ് സാധ്യത.
Story Highlights : Asset details of Nilambur candidates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here