സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി; അപ്രതീക്ഷിതമായി റഷ്യന്‍ വ്യോമസേന കേന്ദ്രങ്ങളില്‍ യുക്രെയ്ന്‍ ആക്രമണം

സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വ്യോമാക്രമണം കടുപ്പിച്ച് റഷ്യയും യുക്രെയ്‌നും. റഷ്യന്‍ വ്യോമസേന കേന്ദ്രങ്ങളില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. റഷ്യയുടെ നിരവധി പോര്‍ വിമാനങ്ങള്‍ കത്തി നശിച്ചു. (Ukraine’s Mega Drone Attack against Russia)
റഷ്യയുടെ നിര്‍ദേശപ്രകാരമാണ് ഇന്ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനചര്‍ച്ചകള്‍ ആരംഭിക്കുന്നത്. റഷ്യക്കെതിരെ യുക്രൈന്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്ന് നടന്നിരിക്കുന്നത്. ഇത് സമാധാനചര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇന്ന് നടത്തിയ ആക്രമണത്തെ അത്യുജ്ജ്വലം എന്നാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. റഷ്യന്‍ മിലിറ്ററി എയര്‍ബേസിലേക്ക് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനായി യുക്രൈന്‍ 117 ഡ്രോണുകളാണ് ഉപയോഗിച്ചത്.
അപ്രതീക്ഷിത ആക്രമണത്തിനായി റഷ്യ തയാറെടുക്കുന്നതായി ഇന്റലിജന്‍സ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധമെന്ന നിലയില്‍ ആക്രമണം നടത്തിയതെന്ന് യുക്രൈന്‍ അറിയിച്ചു. തുടര്‍ച്ചയായി റഷ്യ ആക്രമണം നടത്തിയതിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്ന് സെലന്‍സ്‌കി പറഞ്ഞു. ഇന്നത്തെ ആക്രമണത്തില്‍ കൃത്യമായും സൈനിക കേന്ദ്രങ്ങളും സൈനിക ഉപകരണങ്ങളും മാത്രമാണ് യുക്രൈന്‍ ലക്ഷ്യമിട്ടതെന്നും റഷ്യന്‍ സൈന്യത്തിന് വലിയ നഷ്ടമുണ്ടാക്കാന്‍ സാധിച്ചുവെന്നും സെലന്‍സ്‌കി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Story Highlights : Ukraine’s Mega Drone Attack against Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here