വിവാഹത്തട്ടിപ്പ്: ആര്യനാട്ടെ യുവാവിന് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍; രേഷ്മ അടുത്ത മാസം മറ്റൊരു വിവാഹവും നിശ്ചയിച്ചിരുന്നു

വിവാഹ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആര്യനാട് പഞ്ചായത്ത് അംഗം കൂടിയായ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍. വിവാഹ ഒരുക്കങ്ങള്‍ നടത്തിയതിലും, സ്വര്‍ണം വാങ്ങിയതിലുമായി ഏഴര ലക്ഷം രൂപ നഷ്ടമായി. പ്രതി രേഷ്മയെ കോടതി റിമാന്റ് ചെയ്തു.
വിവാഹ തട്ടിപ്പുകാരി രേശ്മയുടെ വാക്ക് വിശ്വസിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ആര്യനാട് പഞ്ചായത്ത് അംഗമായ യുവാവ് ഒരുക്കിയത്. സ്വര്‍ണത്തിലുള്ള താലിമാല വാങ്ങി. കൂടാതെ വിവാഹ വസ്ത്രം, ഓഡിറ്റോറിയം, ഭക്ഷണം തുടങ്ങി മറ്റ് ഒരുക്കങ്ങള്‍ എല്ലാം ചേര്‍ത്ത് ഏഴര ലക്ഷം രൂപ നടക്കാത്ത വിവാഹത്തിന് നഷ്ടമുണ്ടായി.
വീട്ടില്‍ നിന്ന് ഇറങ്ങി വന്നെന്ന് വിശ്വസിപ്പിച്ച പ്രതി രേശ്മയെ ആദ്യം വെമ്പായത്തെ സുഹൃത്തിന്റെ വീട്ടിലാണ് താമസിപ്പിച്ചത്. വെള്ളിയാഴ്ച വിവാഹത്തിന് മുന്‍പ് ബ്യൂട്ടീപാര്‍ലറില്‍ എത്തിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തുന്നത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേശ്മ അടുത്ത മാസം തിരുവനന്തപുരത്ത് തന്നെ മറ്റൊരു വിവാഹ തട്ടിപ്പിനും പദ്ധതി ഇട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് വിവിധ ജില്ലകളിലായി പത്തോളം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച യുവതി അറസ്റ്റിലാകുന്നത്. തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനായി ഒരുങ്ങുമ്പോഴായിരുന്നു അറസ്റ്റ്. 45 ദിവസം മുന്‍പ് മറ്റൊരു യുവാവിനെ വിവാഹം ചെയ്തു ദിവസങ്ങള്‍ക്കകം കടന്നു കളഞ്ഞിരുന്നു. അടുത്തമാസം തിരുവനന്തപുരത്ത് തന്നെ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുന്നതിനു മുന്നോടിയായി വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിനിടെയാണ് അറസ്റ്റിലാകുന്നത്.
Story Highlights : Marriage Fraud: young man in Aryanad lost money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here