വെള്ളറടയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭം; പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം വെള്ളറടയ്ക്ക് സമീപം പനച്ചമൂടിൽ വീട്ടമ്മ പ്രിയംവദയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക വിവരം മറച്ചുവെക്കാനും മൃതദേഹം മറവ് ചെയ്യാനും സഹായിച്ചതിൽ സഹോദരൻ സന്തോഷിനെയും പൊലീസ് പ്രതി ചേർത്തു. സന്തോഷിന്റെ അറസ്റ്റ് വെള്ളറട പൊലീസ് രേഖപ്പെടുത്തി.
നാല് ദിവസം മുമ്പ് കാണാതായ പഞ്ചാംകുഴിയി സ്വദേശി പ്രിയംവദയാണ് കൊല്ലപ്പെട്ടത്. കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പ്രതി വിനോദ് കുറ്റം സമ്മതിച്ചു. വിനോദിൻ്റെ ഭാര്യാമാതാവും മക്കളുമാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്.
പ്രതിയായ അയൽവാസി വിനോദിന്റെയും പ്രിയംവദയുടെയും വീട് ഒരു മതിലിന് അപ്പുറവും ഇപ്പുറവുമാണ്. രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞ ശേഷം ഒറ്റക്കായിരുന്നു പ്രിയംവദയുടെ താമസം. വ്യാഴാഴ്ച രാവിലെ പതിവ് പോലെ കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയ പ്രിയംവദ തിരികെ വന്നില്ല. പ്രിയംവദയെ പറ്റി ഒരു കൂസലും ഇല്ലാതെ പ്രതി വിനോദ് തങ്ങളോട് അന്വേഷിച്ചിരുന്നുവെന്ന് ബന്ധു ബിജു ട്വന്റി ഫോറിനോട് പറഞ്ഞു.
ഭാര്യ വിദേശത്തായതിനാൽ വിനോദ് ഒറ്റക്കും രണ്ട് മക്കൾ തൊട്ടടുത്ത വീട്ടിൽ ഭാര്യാ മാതാവിന് ഒപ്പവുമാണ് താമസിച്ചിരുന്നത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വിനോദിന്റെ മകൾ മുറിയിൽ പോയി നോക്കുകയും ഒരു കാൽ കാണുകയുമായിരുന്നു. തുടർന്ന് ഈ വിവരം മുത്തശ്ശിയോട്
പറഞ്ഞതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രിയംവദയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൂന്നുദിവസം വീട്ടിലെ കട്ടിലിനടിയിലാണ് മൃതദേഹം സൂക്ഷിച്ചത്.
മൃതദേഹം കുഴിച്ചിട്ട സ്ഥലം വിനോദ് പൊലീസിന് കാട്ടിക്കൊടുത്തു. നാലു മണിക്കൂർ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് പരിശോധനയ്ക്കും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിനോദ് പൊലീസിന് മൊഴി നൽകി. ഇരുവരും തമ്മിൽ അടുപ്പം ഉണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നു.
Story Highlights : priyamvada murder case; Accused Vinod’s arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here