Advertisement

ഗവര്‍ണര്‍ പോരിനില്ല; മന്ത്രിക്കിട്ട് സെക്രട്ടറി വക കുത്ത്

19 hours ago
Google News 2 minutes Read

ഭാരതാംബ വിഷയത്തില്‍ രാജ്ഭവന്‍ പോരാടാനില്ലെന്ന് വ്യക്തമാക്കുമ്പോഴും സിപിഐ മന്ത്രിയെ കുറ്റപ്പെടുത്തി ലേഖനം. സര്‍ക്കാര്‍ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രവും നിലവിളക്കും വേണ്ടെന്ന് നിര്‍ദേശം നല്‍കിയ അതേദിവസം തന്നെയാണ് കൃഷിമന്ത്രിയുടെ പിടിവാശിയാണ് പ്രശ്നം വഷളാക്കിയതെന്നും, മനപൂര്‍വം വിവാദമുണ്ടാക്കാന്‍ മന്ത്രിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായെന്നും രാജ്ഭവന്‍ വിശദമാക്കുന്നത്. ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനത്തിലാണ് മന്ത്രി പ്രസാദിനേയും കൃഷി വകുപ്പിനേയും കുറ്റപ്പെടുത്തുന്നത്. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്ത്രിക്കെതിരെ ആരോപണം.

ഭാരതാംബ വിവാദത്തിലൂടെ കൃഷിമന്ത്രി രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചുവെന്നാണ് ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി ശ്രീകുമാര്‍ എഴുതിയ ലേഖനത്തിലെ വിമര്‍ശനം. ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്ന് പറഞ്ഞിട്ടും, പ്രോഗ്രാമിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നിര്‍ബന്ധമല്ലെന്ന് അറിയിച്ചിട്ടും വിഷയം രാഷ്ട്രീയവത്ക്കരിക്കുകയായിരുന്നുവെന്നാണ് ലേഖനത്തിലെ പരാമര്‍ശം. ദേശീയഗാനത്തിന്റെ അവസാന ഭാഗത്ത് ഭാരത് മാതാ കീ ജയ് എന്നു പറയാമെങ്കില്‍ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് എങ്ങനെ ഭരണഘടനാ ലംഘനമാകും. ഭാരതാംബ ഏതെങ്കിലും ഒരു സംഘടനയുടെ ഭാഗമല്ലെന്നും, ഇത്തരം സംഭവങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നത് അപകടകരമായ കീഴ്വഴക്കമാണെന്നും ഭാരതാംബയുടെ പേരില്‍ വിഷയം വഷളാക്കിയത് കൃഷി വകുപ്പിന്റെ പിടിവാശിയാണെന്നുമാണ് ലേഖനത്തില്‍ ആരോപിക്കുന്നത്.

Read Also: ടെഹ്റാനിൽ വൻ സ്ഫോടനമെന്ന് റിപ്പോർട്ട്; ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

കേരളത്തിലെ സര്‍ക്കാരുമായി പോരാടുകയെന്നത് തന്റെ ലക്ഷ്യമെന്നും സര്‍ക്കാരിനെ സഹായിക്കുകയാണ് ചുമതലയെന്നുമായിരുന്നു ഗവര്‍ണര്‍ സ്ഥാനമേറ്റ ദിവസം രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞിരുന്നത്. മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി നിരന്തരം പോരാടിയിരുന്ന സര്‍ക്കാരിന് പുതിയ ഗവര്‍ണറുടെ നിലപാട് ഏറെ ആശ്വാസകരമായിരുന്നു. സര്‍വകലാശാല വിസി നിയമനം, സിന്‍ഡിക്കേറ്റ് രൂപീകരണം തുടങ്ങിയ വിഷയങ്ങളില്‍ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യ ഏറ്റുമുട്ടല്‍ നടത്തിയ സര്‍ക്കാര്‍ സര്‍വകലാശാല ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ പാസാക്കിയിരുന്നു. സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍പോലും ഉടക്കിട്ട ആരിഫ് മുഹമ്മദ് ഖാന്‍ മാറി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റതിന് ശേഷം രാജ്ഭവനുമായി സര്‍ക്കാരിന് നല്ല ബന്ധമായിരുന്നു. ഇതിനിടയിലാണ് ഭാരതാംബ വിവാദം ഉയരുന്നത്. കൃഷിമന്ത്രി പി പ്രസാദുമായി ഉണ്ടായ തര്‍ക്കം പിന്നീട് സിപിഐ മുഖ്യ രാഷ്ട്രീയ വിഷയമായി ഏറ്റെടുത്തുവെങ്കിലും സിപിഐഎം വിഷയത്തില്‍ വലിയ താത്പര്യം കാണിച്ചിരുന്നില്ല.

ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പരിപാടിയിലാണ് ഭാരതാംബ വിവാദം ഉയര്‍ന്നത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തില്ലെന്ന മന്ത്രിയുടെ നിലപാട് രാജ്ഭവനെ ചൊടിപ്പിക്കുകയായിരുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്ന് പരിപാടി ബഹിഷ്‌ക്കരിച്ച മന്ത്രിയുടെ നിലപാടിനെതിരെ രാജ്ഭവന്‍ പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കണമെന്ന നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്നായിരുന്നു മന്ത്രി പി പ്രസാദിന്റെ പ്രതികരണം.

സര്‍ക്കാര്‍ പരിപാടിയില്‍ സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമമെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തി. ഗവര്‍ണര്‍ക്കെതിരെ സിപിഐഎമ്മും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും നേരത്തെയുണ്ടായതുപോലുള്ള സമരമാര്‍ഗമൊന്നും സിപിഐഎം ഏറ്റെടുത്തില്ല. എന്നാല്‍ സിപിഐ നിലപാട് കടുപ്പിച്ചു. ഭാരതാംബയോടല്ല എതിര്‍പ്പെന്നും, കാവിക്കൊടിയേന്തിയ ഭാരതാംബയേയാണ് എതിര്‍ക്കുന്നതെന്നും രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പ്രസാദും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രഖ്യാപിച്ചു. ഗവണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു. രാജ്ഭവന്‍ വര്‍ഗീയ സംഘടനകളുടെ കേന്ദ്രമാക്കിമാറ്റാനുള്ള നീക്കം തടയുമെന്ന പ്രഖ്യാപനവും നടത്തി. എന്നാല്‍ വിവാദങ്ങളുമായി മുന്നോട്ടുപോകേണ്ടെന്ന നിലപാടിലായിരുന്നു രാജ്ഭവന്‍.

ഗവര്‍ണര്‍ വിരുദ്ധപോരാട്ടം ശക്തപ്പെടുത്താനുള്ള സിപിഐ തീരുമാനത്തിന് വേണ്ടത്ര ഗ്രൗണ്ട് സപ്പോര്‍ട്ട് ലഭിച്ചില്ല. ഗവര്‍ണര്‍ സ്ഥാനം ആവശ്യമില്ലെന്നും, ഗവര്‍ണറെ പിന്‍വലിക്കണമെന്നും സിപിഐ ആവശ്യമുന്നയിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് രാജ്ഭവന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ചീഫ് സെക്രട്ടറി ഈ നിര്‍ദേശങ്ങള്‍ രാജ്ഭവനെ അറിയിച്ചു.

ഇന്ത്യന്‍ പാമ്പര്യത്തോടും ദേശീയതയോടുമുള്ള ആദരമെന്ന നിലയിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രവും നിലവിളക്കും ദേശീയ ഗാനവും ഉപയോഗിക്കുന്നത്. പുഷ്പാര്‍ച്ചന നടത്തുന്നതിന് ഏതെങ്കിലും പ്രോട്ടോകോള്‍ ഉണ്ടോയെന്നും പരമ്പരാഗതമായ നിലവിളക്ക് കത്തിക്കുന്നത് എവിടെയെങ്കിലും വിലക്കിയിട്ടുണ്ടോ എന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ വിളക്കുകത്തിക്കുന്ന ചടങ്ങ് ഉണ്ടാവാറില്ല. രാജ്യത്തിന്റെ ആദരീണയമായ ആചാരങ്ങള്‍ എങ്ങനെ ഭരണഘടനാ വിരുദ്ധമാവുമെന്നും, രാജ്ഭവന് വീഴ്ച പറ്റിയിട്ടില്ലെന്നും വ്യക്തമാക്കുകയാണ് ലേഖനത്തില്‍.

Story Highlights : Governors APS blames agriculture department for Bharatamba controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here