‘കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ അഭ്യര്‍ത്ഥിച്ചതോടെ’; ട്രംപിനോട് ഫോണിൽ സംസാരിച്ച് മോദി

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ വിഷയത്തിൽ അമേരിക്കയുടെ മധ്യസ്ഥത പ്രധാനമന്ത്രി തള്ളി. ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടി നിർത്തൽ ധാരണയിലേക്ക് എത്തിയതെന്നും മോദി ട്രംപിനോട് മോദി വ്യക്തമാക്കി. 35 മിനിട്ട് നീണ്ട സംഭാഷണത്തിൽ ഇറാൻ-ഇസ്രയേൽ സംഘർഷവും ചർച്ചയായി.
പാകിസ്താന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യർഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിക്കുകയായിരുന്നു.
Story Highlights : Modi and Trump’s phone call addressed the India-Pakistan conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here