അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സിന് തകരാർ, കൂടുതൽ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയക്കും

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻറെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുള്ളതായി റിപ്പോർട്ട്. നിർണായക വിവരം അടങ്ങുന്ന ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്. ഈ സാഹചര്യത്തിൽ ഡൽഹിയിലെ ലബോറട്ടറിയിൽ വിവരം വീണ്ടെടുക്കാൻ സാധിച്ചേക്കില്ല. അതുകൊണ്ടാണ് അമേരിക്കയുടെ സഹായം തേടാൻ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനിച്ചത്.
വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിൻറെ ലബോറട്ടറിയിലാകും ബ്ലാക് ബോക്സ് അയക്കുക. ഇക്കാര്യത്തിൽ ഡിജിസിഎ ഉടൻ അന്തിമ തീരുമാനം എടുത്തേക്കും. യുഎസിലെ വ്യോമയാന മേഖലയുടെ സുരക്ഷ വിലയിരുത്തൽ അടക്കം നടത്തുന്ന പ്രധാന ഏജൻസിയാണ് NTSB. 2023ലാണ് ഡൽഹിയിൽ ഇന്ത്യ ആധുനിക ലാബ് സജ്ജീകരിച്ചത്. എന്നാൽ സാരമായി കേടുപാട് പറ്റിയ ഉപകരണങ്ങളിലെ വിവരം വീണ്ടെടുക്കാനുള്ള സംവിധാനം ലാബിനില്ല.
Read Also: ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി; ബേസ് ക്യാമ്പിലെത്തിച്ചു
അതേസമയം,അപകടത്തിൽ മരിച്ച രണ്ടുപേരുടെ ഡിഎൻഎ ഫലം കൂടി പുറത്ത് വന്നു. ഇതോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 210 ആയി. 187 മൃതശരീരങ്ങൾ ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിൽ നിന്നുള്ള രഞ്ജിതയുടെത് അടക്കം മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിലാണ് ഡിഎൻഎ പരിശോധനകൾ പുരോഗമിക്കുന്നത്. സാമ്പിളുകൾ മൃതദേഹങ്ങളിൽ നിന്ന് ശേഖരിക്കുന്നതിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു.
അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പൊലീസ് നിർദേശപ്രകാരം വിശ്വാസ് കുമാർ മാറിയത് . തത്ക്കാലം സന്ദർശകരെ അനുവദിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങൾ ഇന്നും ദുരന്ത ഭൂമിയിൽ പരിശോധന നടത്തി. ഇന്നലെയും രണ്ടു ശരീരഭാഗങ്ങൾ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.
Story Highlights : Ahmedabad plane crash: Black box found to be faulty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here