കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്ത കാസർഗോഡ് ചെറുവത്തൂർ വീരമലക്കുന്നിൽ വിള്ളലുകൾ കണ്ടെത്തി. ഒന്നിലധികം വിള്ളലുകളാണ് ഡ്രോൺ സർവ്വേയിൽ കണ്ടെത്തിയത്. മേഘ കൺസ്ട്രക്ഷൻ കമ്പനി നിർമാണം നടത്തുന്ന മൂന്നാമത്തെ റീച്ചിലുള്ള പ്രദേശമാണ് വീരമലകുന്ന്. നീലേശ്വരം മുതൽ കാലിക്കടവ് വരെയുള്ള സ്ഥലത്താണ് നീളത്തിലും കുത്തനെയുമുള്ള ഒന്നിലധികം വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ ജില്ലാ കളക്ടർ അടക്കമുള്ളവരുടെ സംഘം നടത്തിയ ഡ്രോൺ സർവ്വേയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബേവിഞ്ചയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്നാണ് ഇവിടെ ജില്ലാഭരണകൂടം ഇന്ന് സർവ്വേ നടത്തിയത്. അപകട സാധ്യത ഉണ്ടെന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. കാരണം വീരമല കുന്നിന് താഴെ മുപ്പതിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. അപ്പോഴും വിള്ളൽ വീണതിൽ ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ഒരു പക്ഷെ ഒരു അതിതീവ്ര മഴ ഈ പ്രദേശത്ത് ഉണ്ടായാൽ കുന്നിൽ നിന്ന് മണ്ണ് ഊർന്നു വീഴാനുള്ള സാധ്യത ഏറെയാണ്.
Read Also: നാളെയോടെ മഴയുടെ തീവ്രത കുറയും! ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കഴിഞ്ഞ നാല് ദിവസമായി ജില്ലയിൽ പെയ്ത അതിതീവ്ര മഴയിൽ ഈ കുന്നിന്റെ ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയും കോൺക്രീറ്റ് ഭിത്തിയിൽ തട്ടി ഈ മണ്ണ് താങ്ങി നിൽക്കുകയുമാണ് ചെയ്തത്. പൊതുവെ മൃദുലമായ മണ്ണാണ് വീരമല കുന്നിലേത്. ഇവ ഇടിച്ചുകൊണ്ടാണ് മേഘ കൺസ്ട്രക്ഷൻ കമ്പനി ദേശീയപാത 66 നിർമിക്കുന്നത്. വീരമല കുന്നിന് തൊട്ടപ്പുറത്ത് തന്നെയാണ് മട്ടലായി കുന്നുകൾ ഉള്ളത്. ഈ രണ്ട് കുന്നിൻ പ്രദേശത്ത് നിന്ന് നേരത്തെയും മണ്ണ് ഇടിഞ്ഞുവീഴുന്ന സാഹചര്യം ഉണ്ടായിരുന്നു. അപകട സാധ്യത സംബന്ധിച്ച് ഹോസ്ദുർഗ്ഗ് തഹസിൽദാർ ജില്ലാ കളക്ടർക്ക് നാളെ റിപ്പോർട്ട് സമർപ്പിക്കും.
Story Highlights : Crack in Veeramala hill, Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here