‘അസീം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി, പാകിസ്താനെ പ്രശംസിച്ചു; റഷ്യയ്ക്ക് പോലും മനംമാറ്റം വന്നിരിക്കുന്നു’; ഇന്ത്യയാണ് പ്രധാനമെന്ന് മോദി മനസിലാക്കണം: സന്ദീപ് വാര്യർ

പാകിസ്താൻ സൈനിക മേധാവി അസീം മുനീറിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നുരുക്കിയതിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ തികഞ്ഞ പരാജയമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
എസ് ജയശങ്കർ എന്ന വായാടി ബ്യൂറോക്രാറ്റിനെ വിദേശ മന്ത്രിയാക്കി ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ മുഴുവൻ താറുമാറാക്കിയിരിക്കുകയാണ് ഇപ്പോളെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. പരമ്പരാഗതമായി ഇന്ത്യയോടൊപ്പം നിന്നിരുന്ന റഷ്യയ്ക്ക് പോലും മനംമാറ്റം വന്നിരിക്കുന്നു. ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ല. അയൽ രാജ്യങ്ങൾ മുഴുവൻ ശത്രുക്കളായി.
അമേരിക്കയുടെ പുതിയ നയം മാറ്റത്തിന് പുറകിൽ സംഭവിച്ച പരാജയ കാരണങ്ങൾ വിശകലനം ചെയ്യണം. അതിന് രാജ്യത്തെ പ്രതിപക്ഷത്തെ ഉൾപ്പെടെ വിശ്വാസത്തിലെടുക്കണം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി വിലകുറഞ്ഞ രാഷ്ട്രീയമല്ല കളിച്ചതെന്നും സന്ദീപ് വാര്യർ ചോദിച്ചു.
പാകിസ്താനെ തകർക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ വിദേശ നയം വെച്ചല്ല രാജ്യത്തിനകത്ത് രാഷ്ട്രീയം കളിക്കേണ്ടത് നരേന്ദ്രമോദി ഇനിയെങ്കിലും മനസ്സിലാക്കണം. ഇന്ത്യയാണ് പ്രധാനം. ഇന്ത്യയുടെ താൽപര്യങ്ങളാണ് പ്രധാനം. രാഷ്ട്രീയം രണ്ടാമതേയുള്ളൂ. അത് നരേന്ദ്രമോദി മനസ്സിലാക്കണം. അന്ധ മോദി ഭക്തരും മനസ്സിലാക്കണമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്
ചിന്താശേഷി പണയം വെച്ചിട്ടില്ലാത്ത ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് മനസ്സിലാവാൻ വേണ്ടിയാണ് എഴുതുന്നത്.
ഇന്നലെ പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നുരുക്കി. ഈ വാർത്ത നമ്മൾ എത്ര പേർ അറിഞ്ഞു ? . വിരുന്നൊരുക്കുക മാത്രമല്ല തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ അമേരിക്കയുടെ പങ്കാളി എന്ന് പാക്കിസ്ഥാനെ പ്രശംസിക്കുക കൂടി ചെയ്തു ട്രംപ്.
ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ തികഞ്ഞ പരാജയമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി എന്ന നിലയ്ക്ക് സുഷമാ സ്വരാജിനെ പ്രവർത്തിക്കാൻ പോലും അനുവദിക്കാത്ത ഏകാധിപത്യ സ്വഭാവം നരേന്ദ്രമോദി കാണിച്ചിരുന്നെങ്കിൽ എസ് ജയശങ്കർ എന്ന വായാടി ബ്യൂറോക്രാറ്റിനെ വിദേശ മന്ത്രിയാക്കി ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ മുഴുവൻ താറുമാറാക്കിയിരിക്കുകയാണ് ഇപ്പോൾ. പരമ്പരാഗതമായി ഇന്ത്യയോടൊപ്പം നിന്നിരുന്ന റഷ്യയ്ക്ക് പോലും മനംമാറ്റം വന്നിരിക്കുന്നു. ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ല. അയൽ രാജ്യങ്ങൾ മുഴുവൻ ശത്രുക്കളായി.
മുംബൈ ഭീകരാക്രമണത്തിനുശേഷം തിരിച്ചടിച്ചില്ല എന്ന് വിലപിക്കുന്നവർ മനസ്സിലാക്കേണ്ടത് പാക്കിസ്ഥാന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടി മുംബൈ ഭീകരാക്രമണത്തിനുശേഷം അവർ നയതന്ത്രപരമായി ലോകത്ത് ഒറ്റപ്പെട്ടതാണ്. പാക്കിസ്ഥാനെതിരെ തെളിവുകൾ ഉള്ള ഡോസിയറുമായി ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ലോക രാഷ്ട്രത്തലവന്മാരെ കണ്ടു. അവരെ ബോധ്യപ്പെടുത്തി. വൈറ്റ് ഹൗസിന്റെ ഏഴയലത്ത് പോലും പാക്കിസ്ഥാനികളെ അടുപ്പിക്കാതായി.
അന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉണ്ടാക്കിയ നയതന്ത്ര വിജയത്തിൻറെ കടക്കലാണ് നരേന്ദ്രമോദി സർക്കാർ ഇപ്പോൾ കത്തിവെച്ചിരിക്കുന്നത്. വിദേശ നയമെന്നാൽ വായച്ചപ്പടാച്ചി അല്ല എന്ന് ഇനിയെങ്കിലും നരേന്ദ്രമോദിയും കൂട്ടരും മനസ്സിലാക്കണം.
അമേരിക്കയുടെ പുതിയ നയം മാറ്റത്തിന് പുറകിൽ സംഭവിച്ച പരാജയ കാരണങ്ങൾ വിശകലനം ചെയ്യണം. അതിന് രാജ്യത്തെ പ്രതിപക്ഷത്തെ ഉൾപ്പെടെ വിശ്വാസത്തിലെടുക്കണം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി വിലകുറഞ്ഞ രാഷ്ട്രീയമല്ല കളിച്ചത് ? പാക്കിസ്ഥാനെ തകർക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ വിദേശ നയം വെച്ചല്ല രാജ്യത്തിനകത്ത് രാഷ്ട്രീയം കളിക്കേണ്ടത് ഇന്ന് നരേന്ദ്രമോദി ഇനിയെങ്കിലും മനസ്സിലാക്കണം.
ഇന്ത്യയാണ് പ്രധാനം. ഇന്ത്യയുടെ താൽപര്യങ്ങളാണ് പ്രധാനം. രാഷ്ട്രീയം രണ്ടാമതേയുള്ളൂ. അത് നരേന്ദ്രമോദി മനസ്സിലാക്കണം. അന്ധ മോദി ഭക്തരും മനസ്സിലാക്കണം.
Story Highlights : Sandeep Warier against Trump asim munir visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here