ഇറാനെതിരായ അമേരിക്കന്‍ ആക്രമണം; സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ബഹ്‌റൈനും കുവൈത്തും

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ബഹറൈനിലും കുവൈത്തിലും സുരക്ഷാ മുന്‍കരുതല്‍. ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ ഓണ്‍നൈലാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. പ്രധാന നിരത്തുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനായി കുവൈത്ത് ഷെല്‍ട്ടര്‍ ഹോമുകള്‍ സജ്ജമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഒമാന്‍ ഉള്‍പ്പെടെ ഇറാനോട് അടുത്ത് കിടക്കുന്ന മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികളൊന്നും പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടില്ല. (Gulf states on high alert after US strikes Iran’s nuclear sites)
അടിയന്തരസാഹചര്യങ്ങളെ നേരിടാനായി ദേശീയ സിവില്‍ എമര്‍ജന്‍സി സെന്ററും കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്ന് ബഹ്‌റൈന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനില്‍ 33 ഷെല്‍ട്ടറുകള്‍ സജ്ജമാക്കിയെന്നാണ് വിവരം. കുവൈറ്റ് പ്രതിരോധ കൗണ്‍സില്‍ സ്ഥിരം സമിതി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കുവൈത്ത് ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കടലിടുക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മുന്‍പ് പലതവണ കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പിന്തുണയോടെ അടിയന്തര അടച്ചിടലിനായി ഇറാന്‍ തയ്യാറെടുക്കുന്നത്. ഇറാന്റെ തീരുമാനം ഇന്ത്യയുടെ ഉള്‍പ്പെടെ എണ്ണ നീക്കത്തിന് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാള്‍ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
Story Highlights : Gulf states on high alert after US strikes Iran’s nuclear sites
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here