പശ്ചിമമേഷ്യ സാധാരണ നിലയിലേക്ക്; ഇസ്രയേൽ ചരിത്രജയം നേടിയെന്ന് നെതന്യാഹു; ഖമനേയിയെ പിന്തുണച്ച് ടെഹ്റാനിൽ പ്രകടനം

വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യയിലെ സ്ഥിതി സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാനെതിരെ ഇസ്രയേൽ നേടിയത് ചരിത്രജയമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ പിന്തുണച്ച് ടെഹ്റാനിൽ പ്രകടനങ്ങൾ നടന്നു.
ഇറാനെതിരെ നേടിയ വിജയം തലമുറകളോളം നിലനിൽക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉണ്ടായ നിർണായക ഘട്ടത്തിൽ നമ്മൾ ഒരു സിംഹത്തെ പോലെ ഉയർന്നെണീറ്റു. നമ്മുടെ ഗർജ്ജനം ടെഹ്റാനെ പിടിച്ചു കുലുക്കി. വൈറ്റ്ഹൗസിൽ ഇതുവരെ, ട്രംപിനോളം നല്ലൊരു സുഹൃത്ത് തനിക്ക് വേറെ ഉണ്ടായിട്ടില്ല. ഇറാന്റെ ആണവ ഭീഷണിയെ ഇല്ലാതാക്കാൻ ഒപ്പം നിന്ന സുഹൃത്ത് ട്രംപിനും അമേരിക്കയ്ക്കും നന്ദിയെന്ന് നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാനായതും, ജൂൺ 13 ന് ഇസ്രയേൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനായതും വലിയ ബഹുമതിയാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. അതിനിടെ ഇറാന്റെ ആണവ പദ്ധതികൾ തകർത്തതായി അമേരിക്ക ഐക്യ രാഷ്ട്രസഭാ സുരക്ഷ കൗൺസിലിനെ അറിയിച്ചു. സൈനിക നടപടിയെ ന്യായീകരിച്ച അമേരിക്ക സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നും വിശദീകരിച്ചു.
Story Highlights : Iran-Israel ceasefire agreement in effect situation in West Asia has returned to normal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here