ആര്‍എസ്എസ് സഹകരണമുണ്ടായെന്ന എംവി ഗോവിന്ദന്റെ പരാമര്‍ശം:നിലമ്പൂരില്‍ ദോഷം ചെയ്‌തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

ആര്‍എസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. പാര്‍ട്ടിക്ക് വര്‍ഗീയ കക്ഷികളുമായി ബന്ധമുണ്ടെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പരാമര്‍ശം ദോഷം ചെയ്‌തെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. അനവസരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ പലപ്പോഴും പാര്‍ട്ടിക്ക് ദോഷകരമാകാറുണ്ട്. മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. (cpim state secretariat criticises mv govindan’s statement)
നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ പരാജയമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രധാന ചര്‍ച്ചാ വിഷയം. പി വി അന്‍വറിനെ പ്രതിരോധിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. അനുഭാവി വോട്ടുകള്‍ കുറച്ച് അന്‍വറിന് ലഭിച്ചെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളില്‍ വിള്ളലുണ്ടായിട്ടില്ലെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ജമാഅത്തെ ഇസ്ലാമിക വര്‍ഗീയ കാര്‍ഡിറക്കി സിപിഐഎം സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തി. ഇതുമൂലം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയെന്നും സിപിഐഎം വിലയിരുത്തി.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ നല്ല രാഷ്ട്രീയ പോരാട്ടം കാഴ്ച വയ്ക്കാന്‍ സാധിച്ചുവെന്നും പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളില്‍ ചിലത് പി വി അന്‍വറിന് ലഭിച്ചുവെന്നുമാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
Story Highlights : cpim state secretariat criticises mv govindan’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here