Advertisement

‘ഖത്തര്‍ വ്യോമാതിര്‍ത്തി അടക്കുമ്പോള്‍ നൂറോളം വിമാനങ്ങള്‍ ദോഹയോട് അടുക്കുകയായിരുന്നു’; പ്രതിസന്ധി തരണം ചെയ്തതിനെ കുറിച്ച് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സി.ഇ.ഒ

7 hours ago
Google News 3 minutes Read
Qatar Airways CEO In Open Letter

ജൂണ്‍ 23 ന് അല്‍ ഉദൈദ് സൈനിക താവളത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഘട്ടം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ഖത്തര്‍ എയര്‍വെയ്‌സിലെ വിവിധ വിഭാഗങ്ങളെ ഗ്രൂപ്പ് സിഇഒ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍-മീര്‍ അഭിനന്ദിച്ചു യാത്രക്കാര്‍ക്കായി പുറത്തിറക്കിയ തുറന്ന കത്തിലാണ് നിര്‍ണായക ഘട്ടത്തില്‍ യാത്രക്കാര്‍ കാണിച്ച അത്യപൂര്‍വമായ ക്ഷമയ്ക്കും വിശ്വാസത്തിനും നന്ദി അറിയിച്ചതോടൊപ്പം ജീവനക്കാര്‍ക്കുള്ള അഭിനന്ദനവും അദ്ദേഹം പങ്കുവെച്ചത്. (Qatar Airways CEO In Open Letter)

‘ഗുരുതരമായ ഭൗമരാഷ്ട്രീയ(Geopolitical) സംഘര്‍ഷം ഞങ്ങളുടെ ഗ്ലോബല്‍ ഓപ്പറേഷന്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാക്കി, പക്ഷേ ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍,സാഹചര്യവുമായി പൊരുത്തപ്പെട്ട് അതിവേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും യാത്രക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിലുമായിരുന്നു-‘ അല്‍-മീര്‍ പറഞ്ഞു.ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളോടൊപ്പം സഞ്ചരിച്ച എല്ലാവര്‍ക്കും… നിങ്ങളെ കഴിയുന്നത്ര സുരക്ഷിതമായും സുഗമമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നതിനിടെ നിങ്ങള്‍ കാണിച്ച ക്ഷമയ്ക്കും വിശ്വാസത്തിനും ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ‘അന്‍വര്‍ സമാന്തര ഭരണം നടത്തുകയോ?’, ഫോണ്‍ ചോര്‍ത്തലില്‍ വിമര്‍ശനവുമായി ഹൈക്കോടതി

ജൂണ്‍ 23 തിങ്കളാഴ്ച പ്രാദേശിക സമയം ഏകദേശം 18:00 നാണ്, ഖത്തര്‍ വ്യോമാതിര്‍ത്തി അപ്രതീക്ഷിതമായി അടച്ചതിനാല്‍ ഖത്തര്‍ എയര്‍വേയ്സ് ആഗോള പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായത്.താമസിയാതെ, ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയും അടച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും കണക്റ്റിവിറ്റിയുള്ളതുമായ ആഗോള കേന്ദ്രങ്ങളിലൊന്നായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അതോടെ സ്തംഭിച്ചു.ആ സമയത്ത് ഏകദേശം 100 വിമാനങ്ങള്‍ ദോഹയിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവയില്‍ പലതും ഇതിനകം തന്നെ നമ്മുടെ റണ്‍വേകളിലേക്ക് അടുക്കുകയാണ്, മറ്റുള്ളവ പുറപ്പെടലിനായി നിരന്നു നില്‍ക്കുന്നു.തുടര്‍ന്നുള്ള നിമിഷങ്ങളില്‍, ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണമുണ്ടായി.ഖത്തറിന് മുകളിലുള്ള ആകാശത്തേക്ക് മിസൈലുകള്‍ പ്രവേശിച്ചതോടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി. ഖത്തര്‍ സായുധ സേന രാജ്യത്തെ ജനങ്ങളുടെയും രാജ്യത്തെയും സംരക്ഷിക്കാന്‍ ലക്ഷ്യമാക്കി വേഗത്തിലുള്ളതും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിച്ചു. 20,000 ത്തിലധികം യാത്രക്കാരുമായി ദോഹയിലേക്ക് വരികയായിരുന്ന 90 ലധികം ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ ഉടനടി വഴിതിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലേക്ക് 25 വിമാനങ്ങളും, തുര്‍ക്കിയിലേക്ക് 18 ഉം, ഇന്ത്യയിലേക്ക് 15 ഉം, ഒമാനിലേക്ക് 13 ഉം, യു.എ.ഇയിലേക്ക് 5 ഉം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.ബാക്കിയുള്ള വിമാനങ്ങള്‍ ലണ്ടന്‍, ബാഴ്സലോണ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും വഴിതിരിച്ചുവിട്ടു.

ദോഹയില്‍ നിന്നുള്ള എല്ലാ പുറപ്പെടലുകളും(Departure) ജൂണ്‍ 24 ന് പുലര്‍ച്ചെ 1 മണി വരെ നിര്‍ത്തിവച്ചു.ഇതോടെ, സുഗമമായി നടന്നിരുന്ന ഞങ്ങളുടെ ആഗോള സര്‍വീസുകള്‍ ഒരു നിമിഷം കൊണ്ട് താറുമാറായി.വിവിധ ഭൂഖണ്ഡങ്ങളിലുള്ള ഡസന്‍ കണക്കിന് സര്‍വീസുകള്‍ തടസ്സപ്പെട്ടു., ഓരോന്നിനും അതിന്റേതായ സങ്കീര്‍ണ്ണതകളും ആവശ്യകതകളും ഉണ്ടായിരുന്നു.ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍,അപ്പോള്‍ 10,000-ത്തിലധികം യാത്രക്കാരുണ്ടായിരുന്നു.എല്ലാവരും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ആധുനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരവും സങ്കീര്‍ണ്ണവുമായ പ്രവര്‍ത്തന വെല്ലുവിളികളില്‍ ഒന്നിന്റെ നടുവിലാണ് അവര്‍ കുടുങ്ങിയത്-തുറന്ന കത്തില്‍ ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ് സി.ഇ.ഒ വിശദീകരിച്ചു.

ഈ അത്യപൂര്‍വ ഘട്ടത്തില്‍ ദുരിതമനുഭവിക്കേണ്ടി വന്ന യാത്രക്കാരെ പരിപാലിക്കുന്നതിനും ആഗോള സര്‍വീസുകള്‍ കഴിയുന്നത്ര സുരക്ഷിതമായും വേഗത്തിലും പുനഃസ്ഥാപിക്കുന്നതിനുമായിരുന്നു പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.ജൂണ്‍ 24 ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം വ്യോമാതിര്‍ത്തി വീണ്ടും തുറന്നതോടെ, വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ദോഹയില്‍ തിരിച്ചെത്തിയതായും ഓരോ വിമാനങ്ങള്‍ തിരിച്ചെത്തുമ്പോഴും അധിക സേവനങ്ങള്‍ ഉള്‍പെടുത്തേണ്ടിവന്നതായും അദ്ദേഹംതുറന്ന കത്തില്‍ വിശദീകരിച്ചു.

‘ഈ വിമാനങ്ങളും അതിലെ യാത്രക്കാരുംകൂടി ഇറങ്ങിയതോടെ, പ്രാദേശിക സമയം പുലര്‍ച്ചെ 05:00 ഓടെ ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 22,000-ത്തിലധികമായി ഉയര്‍ന്നു.ഈ ഘട്ടത്തില്‍ ഹാര്‍ഡ് റിസോഴ്സ് പ്ലാനിംഗ്, കാറ്ററിംഗ്, ഗ്രൗണ്ട് ട്രാന്‍സ്പോര്‍ട്ട്, ഹോട്ടല്‍ താമസം, യാത്രക്കാരുടെ നീക്കങ്ങള്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് തുടങ്ങി വിമാനത്താവളത്തിലെ എല്ലാവിഭാഗങ്ങളുമായി ചേര്‍ന്ന് വളരെ വേഗം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഞങ്ങളുടെ ടീമിന് കഴിഞ്ഞു.ഏകദേശം 3,200 മുറികളിലായി 4,600-ലധികം യാത്രക്കാര്‍ക്ക് ഹോലുകളില്‍താമസ സൗകര്യം ഒരുക്കി.യാത്രക്കാരില്‍ പലര്‍ക്കും വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പുതന്നെ അവരുടെ പുനഃക്രമീകരിച്ച വിമാനങ്ങള്‍ക്കുള്ള ബോര്‍ഡിംഗ് പാസുകള്‍ ലഭിച്ചു – ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചുകഴിഞ്ഞാല്‍ വീണ്ടും യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കി.’

Story Highlights : Qatar Airways CEO In Open Letter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here