ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, തെളിവുകള്‍ പെന്റഗണ്‍ ഇന്ന് പുറത്തുവിടും: ട്രംപ്

ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ന് പെന്റഗണ്‍ പുറത്ത് വിടുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ നിലയങ്ങളെ പൂര്‍ണമായി തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്നും ആണവനീക്കങ്ങളെ കുറച്ച് മാസങ്ങള്‍ വൈകിപ്പിക്കാമെന്നത് മാത്രമാണ് ആക്രമണം കൊണ്ടുണ്ടായ പ്രയോജനമെന്നും അമേരിക്കയിലെ ചില ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി പെന്റഗണ്‍ രംഗത്തെത്താനിരിക്കുന്നത്. (Trump announces Pentagon briefing to debunk Iran strike reports)
ഇറാന്റെ ആണവനിലയത്തിലേക്ക് അതി സാഹസികമായി ആക്രമണം നടത്തിയ അമേരിക്കന്‍ പൈലറ്റുകളുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലാണ് ചില വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് പറഞ്ഞു. സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ച് വ്യാജവാര്‍ത്ത നല്‍കിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. രണ്ട് മാധ്യമങ്ങളും നല്‍കിയ വാര്‍ത്ത വ്യാജമെന്ന് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷം വ്യക്തമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ന്നതായി വിവരങ്ങള്‍ ലഭിച്ചതായി യു എസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎയും അറിയിച്ചു. ആണവ കരാറിനായുള്ള അമേരിക്ക- ഇറാന്‍ ചര്‍ച്ച അടുത്തയാഴ്ചയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
Story Highlights : Trump announces Pentagon briefing to debunk Iran strike reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here