‘ നിലവിലുള്ള സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിടണം’ ; സംവിധായകന്‍ വിനയന്‍

നിലവിലുള്ള സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് സംവിധായകന്‍ വിനയന്‍. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചു കൊണ്ട് നിരവധി തെറ്റായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ നിലയ്ക്കു നിര്‍ത്താന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ രാഷ്ട്രീയ ഭേദമെന്യേ രാജ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് വലിയ പ്രതിഷേധം സര്‍ക്കാരിന് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതികരണം.
‘ജാനകി vs സ്റ്റേറ്റ് ഓഫ്‌കേരള’ എന്ന സിനമയുടെ പേരില്‍ നിന്ന് ജാനകി മാറ്റിയാലേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരൂ എന്ന വിഢിത്തം നിറഞ്ഞ തീരുമാനം കോടതി ചവറ്റു കൊട്ടയിലേക്ക് എടുത്തെറിയും മുന്‍പ് ശക്തമായ ഒരു തീരുമാനം എടുക്കുന്നതാണ് ഉചിതം.കേന്ദ്ര മന്ത്രിയും സര്‍ക്കാരും അറിഞ്ഞായിരിക്കില്ല ഈ തീരുമാനം സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ എടുത്തിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം – അദ്ദേഹം വ്യക്തമാക്കി. ഞാനിങ്ങനെ പറയുന്നത് 2010ല്‍ എന്റെ സിനിമയുടെ സെന്‍സറുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവം വച്ചാണ്. അന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന പ്രശസ്ത ഹിന്ദി നടിയുടെ പക്ഷപാതവും പിടിവാശിയും മൂലം ഏറെ ബുദ്ധിമുട്ടിയ വ്യക്തിയാണ് ഞാന്‍. 2010ല്‍ വിനയനെക്കൊണ്ട് ഇനി സിനിമയേ ചെയ്യിക്കില്ല എന്നു പറഞ്ഞ് മലയാള സിനിമയിലെ പ്രമാണിമാര്‍ ചേര്‍ന്ന് എനിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് അവരെ ധിക്കരിച്ചുകെണ്ട് പുതിയ നടീനടന്‍മാരെയും ടെക്കനീഷ്യന്‍മാരെയും പങ്കെടുപ്പിച്ച് ‘യക്ഷിയും ഞാനും’ എന്ന സിനിമ ഞാന്‍ ചെയ്തു. അതൊരു വലിയ വെല്ലുവിളി ആയിരുന്നു. ആ സിനിമ പൂര്‍ത്തീകരിച്ച ശേഷം സെന്‍സര്‍ ചെയ്യുവാനായി അന്നത്തെ തിരുവനന്തപുരം റീജണല്‍ സെന്‍സര്‍ ഓഫീസര്‍ ശ്രീ ചന്ദ്രകുമാര്‍ എനിക്കു ഡേറ്റും തന്നു. സെന്‍സറിനായി കേരള ഫിലിം ചേമ്പറിന്റെ NOC തരില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. ഞാന്‍ കേരളാ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജസ്റ്റിസ് ഡൊമനിക്ക്, ഫിലിം ചേമ്പര്‍ ഭാരവാഹികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് വിധി പറഞ്ഞു. ഒരു സിനിമാ സംഘടനയുടെയും NOCയോ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ഏതു വ്യക്തിക്കും അയാളെടുക്കുന്ന സിനിമ സെന്‍സര്‍ ചെയ്തു കൊടുക്കണം എന്നായിരുന്നു വിധി. അതിന്‍ പ്രകാരം വീണ്ടും സെന്‍സറിനു ഡേറ്റു തന്നു. എന്നെക്കൊണ്ട് സിനിമ ചെയ്യിക്കില്ലെന്നു വാശിപിടിച്ച എന്റെ സിനിമാ സുഹൃത്തുക്കള്‍ വിട്ടുകൊടുക്കുമോ? അവര്‍ തിരുവനന്തപുരത്ത് സെന്‍സര്‍ ഓഫീസിന്റെ മുന്നില്‍ കുത്തിയിരുന്നു സമരം ചെയ്തു. ആദ്യമായി സെന്‍സര്‍ ഓഫീസിനു മുന്നില്‍ സിനിമാക്കാര്‍ സമരം നടത്തിയത് അന്നാണ് 2010 ജൂലൈയില്‍. അവര്‍ മൈക്കു കെട്ടി എനിക്കെതിരെയും സെന്‍സര്‍ ആഫീസര്‍ ചന്ദ്രകുമാറിനെതിരെയും മുദ്രാവാക്യം വിളിച്ചു – അദ്ദേഹം വിശദമാക്കി.
ഈ ജൂണ്‍ മുപ്പതിനു സെന്‍സര്‍ ഓഫീസിനു മുന്നില്‍ ‘ജാനകി’ വിഷയത്തിലെ സമരത്തിനു നേതൃത്വം നല്‍കുന്ന സിനിമാ സംഘടനാ നേതാവു തന്നെ ആയിരുന്നു 2010 ലെ സമരത്തിനും മുന്നില്‍ നിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് സെന്‍സര്‍ ചെയ്തു കൊടുക്കരുത് എന്നായിരുന്നു മുദ്രാവാക്യമെങ്കില്‍ ഇന്ന് സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൊടുക്കണം എന്ന വ്യത്യാസമേയുള്ളുവെന്നും അദ്ദേഹം പറയുന്നു. അന്നാ സമരത്തില്‍ അമ്മയിലെ നടീനടന്‍മാരോ സിനിമാ തൊഴിലാളികളോ ആരും പങ്കെടുത്തില്ല. പക്ഷേ നിര്‍മ്മാണ രംഗത്തേയും സംവിധാന രംഗത്തേയും പ്രഗത്ഭരുടെ വന്‍നിരതന്നെ ഉണ്ടായിരുന്നു. സെന്‍സര്‍ ഓഫീസിനു മുന്നില്‍ അവര്‍ സമരം ചെയ്യുന്നതിനിടയില്‍ റീജിയണല്‍ സെന്‍സര്‍ ആഫീസര്‍ എന്നെ ഫോണില്‍ വിളിച്ചു. യക്ഷിയും ഞാനും തല്‍ക്കാലം സെന്‍സര്‍ ചെയ്തു കൊടുക്കണ്ട എന്ന ചെയര്‍പേഴ്‌സണ്‍ന്റെ ഫാക്‌സ് അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു.ഞാനാകെ തളര്‍ന്നു പോയി. പ്രശസ്ത ഹിന്ദി നടി കൂടിയായ ചെയര്‍പേഴ്‌സണെ സ്വാധീനിക്കാന്‍ കഴിവുള്ള മലയാളത്തിലെ ഒരു സംവിധായകനും അമിതാബ് ബച്ചനേക്കൊണ്ടു പോലും വിളിച്ചു പറയിക്കാന്‍ തക്ക ബന്ധമുള്ള നമ്മുടെ താരപ്രമുഖരും ഒന്നിച്ചു ശ്രമിച്ചതോടെ എന്റെ കാര്യം ഒരു തീരുമാനമായി. യക്ഷിയും ഞാനും സെന്‍സര്‍ ചെയ്യില്ല. തീയറ്ററില്‍ വരില്ല. ഞാന്‍ പക്ഷേ പിന്തിരിഞ്ഞോടാനോ കാലുപിടിക്കാനോ തയ്യാറായില്ല.അന്ന് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരാണ് ഭരിക്കുന്നത്. കേരളത്തിലെ കെപിസിസി പ്രസിഡന്റ് മുഖാന്തിരം ഞാന്‍ കേന്ദ്ര മിനിസ്റ്ററിയുമായി ബന്ധപ്പെട്ടു. സിനിമാ രംഗത്തെ എന്റെ നിലപാടുകളും,അതുമൂലം വന്‍ സ്വാധീന ശക്തികളോടു ഫൈറ്റ് ചെയ്യേണ്ടി വന്നതും ഒക്കെ വിശദമായി കോണ്‍ഗ്രസ്സ് നേതവ് ഡല്‍ഹിയില്‍ ധരിപ്പിച്ചു. വിനയന്‍ ഒരു ഇടതുപക്ഷ സഹയാത്രികനായ കലാകാരനാണന്ന് പറഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹം എന്നെ പരിചയപ്പെടുത്തിയത്. അന്ന് കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാരും മന്ത്രിയും എന്നെ സഹായിച്ചില്ല. അവര്‍ ശക്തിയുള്ള എതിര്‍പക്ഷത്തോടൊപ്പമായിരുന്നു എന്നത് ചരിത്ര സത്യം. എന്റെ ഭാഗത്തെ ന്യായം മനസ്സിലാക്കിയ നിഷ്പക്ഷനായ അന്നത്തെ കേന്ദ്ര മന്ത്രി വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ മലയാള സിനിമയിലെ ഉന്നതരായ വിശിഷ്ട വ്യക്തിത്വങ്ങള്‍ എല്ലാം ഈ സംവിധായകന് എതിരാണ് അതിനാല്‍ ആ സിനിമയക്കുവേണ്ടി എന്തിനാണ് സമയം കളയുന്നത് എന്നാണ് ബഹുമാന്യയായ ചെയര്‍പേഴ്‌സണ്‍ അന്നു ചോദിച്ചത്. നിങ്ങള്‍ക്ക് ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയിട്ടോ? അവരുടെ ഈഗോ നടപ്പാക്കാന്‍ വേണ്ടിയിട്ടോ അല്ല ആ സ്ഥാനത്തിരിക്കേണ്ടത്. സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം എന്ന ശക്തമായ നിലപാട് യുപിഎ സര്‍ക്കാര്‍ എടുത്തതുകൊണ്ട് മാത്രമാണ് അന്ന് എന്റെ സിനിമ സെന്‍സര്‍ ചെയ്ത് തീയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞത് – അദ്ദേഹം വിശദീകരിച്ചു.
മലയാള സിനിമയിലെ പ്രമാണിമാരും മാടമ്പിമാരും മുട്ടുകുത്തിപ്പോയ 2010 ജൂലൈയിലെ ആ സെന്‍സര്‍ബോര്‍ഡ് ഉപരോധിക്കല്‍ നാടകം അങ്ങനെ പൊളിഞ്ഞുവെന്നും യക്ഷിയും ഞാനും സെന്‍സര്‍ ചെയ്തു ആഗസ്റ്റില്‍ ഓണം റിലീസായി തീയറ്ററുകളില്‍ വരികയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ആ വിഷയം സാന്ദര്‍ഭികമായി ഇവിടെ ഓര്‍ത്തു പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ സമരം എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ ആദ്യം ഓര്‍ക്കുക എന്റെ സിനിമയ്‌കെതിരെ നടന്ന സമരം ആയിരിക്കുമല്ലോ?മാത്രമല്ല ഇങ്ങനെ ഒക്കെയും ഇവിടെ നടന്നിരുന്നു എന്ന കാര്യം സിനിമയിലെ പുതിയ തലമുറയും അറിഞ്ഞിരിക്കണമല്ലോ? ഇന്നത്തെ ഈ ‘ജാനകി’ വിഷയത്തിലും സെന്‍ട്രല്‍ ഗവണ്‍മെന്റ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെ തിരുത്തേണ്ടതാണ്, നടപടി എടുക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സുരേഷ് ഗോപി ശക്തമായി ഇടപെടണം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന വിദൂഷകന്‍മാരെ നിലയ്ക്കു നിര്‍ത്തുക തന്നെ വേണം – അദ്ദേഹം വ്യക്തമാക്കി.
Story Highlights : ‘The central government should dissolve the existing Central Censor Board’; Director Vinayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here