‘അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തി; പ്രിൻസിപ്പലും സൂപ്രണ്ടും ഭരണപരമായ ബാലപാഠങ്ങൾ അറിയാത്തവർ’; ഡോ.ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയെന്ന് പരാതി ഉന്നയിച്ച ഡോ.ഹാരിസ് ചിറയ്ക്കൽ. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. മെഡി കോളജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ശാശ്വത പരിഹാരം വേണമെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ ആവശ്യപ്പെട്ടു. ശസ്ത്രക്രിയ മാറ്റിവെച്ചവർക്കുള്ള ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു.
ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണ്. അടുത്ത രണ്ടുമാസത്തേക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ ഉണ്ടെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. ഭരണപരമായ കാര്യങ്ങളുടെ ബാലപാഠങ്ങൾ അറിയാത്തവരെയാണ് മെഡിക്കൽ കോളജിൽ പ്രിൻസിപ്പലായും സൂപ്രണ്ടായും നിയമിക്കുന്നത്. അവർക്ക് അതുകൊണ്ടുതന്നെ പരിമിതികളും ഭയവും ഉണ്ടാകും. ഭാവിയിൽ ഭരണപരമായ പരിചയമുള്ളവർക്ക് ഇത്തരം ചുമതലകൾ നൽകണമെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ ആവശ്യപ്പെട്ടു.
ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നാലംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ, സൂപ്രണ്ട് ഡോ. ജയകുമാർ ടികെ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി എസ്, കോട്ടയം മെഡിക്കൽ കോളേജ് യൂറോ വിഭാഗം മേധാവി ഡോ. രാജീവൻ എന്നിവരാണ് സമിതിയിൽ. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നതാണ് ഉത്തരവിൽ പറയുന്നത്.
Story Highlights : Dr. Harris Chirakkal says he is satisfied with appointment of investigation committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here