ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു. ആറുവയസുകാരൻ ആൽഫ്രഡ് നാലു വയസുകാരി എമിലീന എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ എൽസിയുടെ നില ഗുരുതരമായി തുടരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെ നാലു വയസുകാരി എമിലീനയുടെയും , മൂന്നേകാലോടെ ആറുവയസ്സുകാരൻ ആൽഫ്രഡിന്റെയും മരണം സ്ഥിരീകരിച്ചു. ആൽഫ്രഡിന് 75 ശതമാനവും, എമിലീനയ്ക്ക് 60 ശതമാനവും പൊള്ളലേറ്റിരുന്നു. പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകിട്ടാണ് എല്‍സിയുടെ വീട്ടുമുറ്റത്ത് വച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടുകൂടിയാണ് പരുക്കേറ്റവരെ എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടികളുടെ പൊള്ളല്‍ ഗുരുതര സ്വഭാവമുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം അപകടത്തിന് കാരണം എന്ത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ആക്കിയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്.
Story Highlights : Car explosion in Chittoor: Two children die from burns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here