ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം; ലിയോ മാര്‍പാപ്പയെ നേരിട്ട് വിളിച്ച് നെതന്യാഹു

ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം ലോകമെമ്പാടും ചര്‍ച്ചയാകുന്നതിനിടെ ലിയോ മാര്‍പ്പാപ്പയെ നേരിട്ട് വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പള്ളി ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹു മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ടത്. നെതന്യാഹുവിനോട് സംസാരിച്ചപ്പോള്‍ മാര്‍പ്പാപ്പ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. (Netanyahu calls Pope Leo XIV after deadly Israeli strike on Gazan church)
എല്ലാ മതവിശ്വാസികളുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞതായി വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയിലെ അവസ്ഥയും മനുഷ്യരുടെ യാതനകളും ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണത്തില്‍ ചര്‍ച്ചയായി. യുദ്ധങ്ങളുടെ വിലയൊടുക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളും രോഗികളും അശരണരായ വയോധികരുമാണെന്ന് മാര്‍പ്പാപ്പ നെതന്യാഹുവിനോട് പറഞ്ഞതായും വത്തിക്കാന്‍ വ്യക്തമാക്കി.
ഗസ്സയിലെ ഹോളി ഫാമിലി പള്ളിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുഴുവന്‍ ഇസ്രയേലിന്റെ പ്രവൃത്തിയില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നെതന്യാഹു പോപ്പിനോട് സംസാരിച്ചത്. സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് ഇസ്രയേല്‍ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു.
Story Highlights : Netanyahu calls Pope Leo XIV after deadly Israeli strike on Gazan church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here