‘സിനിമയ്ക്ക് ഒരു പ്രോത്സാഹനവും ലഭിക്കാത്ത സംസ്ഥാനമാണ് കേരളം’; സിനിമാ കോണ്‍ക്ലേവില്‍ വിമര്‍ശനവുമായി ശ്രീകുമാരന്‍ തമ്പി

കേരളത്തില്‍ സിനിമാ മേഖലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന് വിമര്‍ശനവുമായി ശ്രീകുമാരന്‍ തമ്പി. നിര്‍മാതാക്കള്‍ക്ക് ഇവിടെ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഗ്രാന്റ് ലഭിക്കുമെന്നും അദ്ദേഹം സിനിമാ കോണ്‍ക്ലേവില്‍ ചൂണ്ടിക്കാട്ടി. കന്നടയില്‍ സ്വന്തം ഭാഷയിലുള്ള ചിത്രങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മലയാളസിനിമ പഠിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Sreekumaran Thampi criticism at cinema conclave)
സിനിമയില്‍ അമ്പതുവര്‍ഷമായി നില്‍ക്കുന്നയാളാണ് ഞാനെന്നും സിനിമയ്ക്ക് ഒരു പ്രോത്സാഹനവും ലഭിക്കാത്ത സംസ്ഥാനമാണ് കേരളം എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ സംസാരം ആരംഭിച്ചത്. ‘ഞാന്‍ അന്നും ഇന്നും എന്നും മലയാള സിനിമയുടെ വക്താവാണ്. 28 സിനിമകള്‍ നിര്‍മ്മിച്ചു, നിരവധി കച്ചവട സിനിമകള്‍ക്ക് തിരക്കഥയെഴുതി, സംവിധാനം നിര്‍വഹിച്ചു. ഗാനങ്ങള്‍ എഴുതി. നിരവധി സിനിമകള്‍ വിജയിച്ചു, പാട്ടുകള്‍ ശ്രദ്ധേയമായി. എന്നാല്‍ പടം നിര്‍മ്മിച്ച് ജീവിതം ആകെ കുഴപ്പത്തിലായ ആളാണ് ഞാന്‍. പണം പൊട്ടിയാല്‍ തകരുന്നത് സൂപ്പര്‍ സ്റ്റാറല്ല, നിര്‍മാതാവാണ്. സ്വപ്നം കാണാന്‍ മലയാളിക്ക് ഒരു പിശുക്കും ഒരുകാലത്തും ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് ഞാന്‍ മദ്രാസില്‍ ചെന്ന് സിനിമാ മേഖലയിലേക്ക് കടക്കുന്നത്. സിനിമയില്‍ അക്കാലത്ത് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. ആഴ്ചയില്‍ ഒരു സിനിമ മാത്രമേ റിലീസ് ചെയ്യാവൂ. പടത്തിന് റിലീസ് ഡേറ്റ് കൊടുക്കുന്നതിന് ഒരു മൂന്നംഗ കമ്മിറ്റി ഉണ്ടായിരുന്നു. ഞാന്‍ അതില്‍ ഒരാളായിരുന്നു. പിന്നീട് നിര്‍മാതാക്കളും, തീയേറ്ററുകാരും ചേര്‍ന്ന് അത് തകര്‍ത്തു’. ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
രണ്ട് ചിത്രങ്ങള്‍ കന്നടയില്‍ നിര്‍മിച്ചതിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. നമ്മുടെ ഭാഷയില്‍ സിനിമയെടുക്കുന്നതിന് പ്രോത്സാഹനമൊന്നുമില്ല, എന്നാല്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ അതല്ല സ്ഥിതി. 40 വര്‍ഷം മുന്‍പ് ഒന്നര ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ് കിട്ടും. കന്നടയില്‍ സ്വന്തം ഭാഷയിലുള്ള ചിത്രങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മലയാളസിനിമ പഠിക്കേണ്ടതാണെന്ന് നിര്‍മാതാവും, സംവിധാകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു. അവര്‍ സ്വന്തം ഭാഷയില്‍ ഇറങ്ങുന്ന ചിത്രങ്ങളെ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കയാണ്. മറ്റു ഭാഷാ ചിത്രങ്ങള്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കാന്‍ അവര്‍ അനുവദിക്കില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും ശ്രീകുമാരന്‍ തമ്പി പ്രതിപാദിച്ചു. ഏറെ കൊട്ടിഘോഷിച്ച് ഉണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു എന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ചോദ്യം. പരാതി പറഞ്ഞവര്‍ തന്നെ പിന്നീട് പരാതിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും, ഞാന്‍ സിനിമയോട് വിടപറഞ്ഞു. തുടക്കം സത്യമാണെങ്കില്‍ ഒടുക്കവും സത്യമാണവണമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Story Highlights : Sreekumaran Thampi criticism at cinema conclave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here