മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ മര്‍ദിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; സംഭവം ഒഡിഷയില്‍

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്ക് നേരെ വീണ്ടും ബജ്‌റംഗ്ദള്‍ അതിക്രമം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെ കൈയ്യേറ്റം ചെയ്‌തെന്നാണ് പരാതി. കന്യാസ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായെന്നാണ് വിവരം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് വൈദികര്‍ക്ക് നേരെ മറ്റൊരു അതിക്രമത്തിന്റെ വാര്‍ത്ത ഒഡിഷയില്‍ നിന്നെത്തുന്നത്. (Bajrang Dal activists beat up Malayali priests in odisha)
ഇന്നലെ വൈകീട്ടാണ് അതിക്രമമുണ്ടായത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം ഉള്‍പ്പെടെ കഴിച്ച് 9 മണിയോടെ ഇവര്‍ ആ ഗ്രാമത്തില്‍ നിന്ന് മടങ്ങാനിരിക്കുകയായിരുന്നു. മടങ്ങി വരും വഴി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് 70ലേറെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ കാത്തുനില്‍ക്കുകയും ഇവരുടെ വാഹനങ്ങള്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.
Read Also: KPCC പുനഃ സംഘടന വെെകും; ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ പ്രതിസന്ധി
ഇരുചക്രവാഹനത്തിലെത്തിയ ഒരു വൈദികനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. കാറിലുണ്ടായിരുന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു മര്‍ദനം. ഗ്രാമത്തിലുള്ളവര്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരോട് വൈദികര്‍ മതപരിവര്‍ത്തനം നടത്താനല്ല വന്നതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അവര്‍ അത് ചെവിക്കൊണ്ടില്ല. ഭരിക്കുന്നത് ബിജെഡിയല്ല, ബിജെപിയാണ്, നിങ്ങള്‍ക്ക് ആരേയും അമേരിക്കക്കാരാക്കാന്‍ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനമെന്ന് വൈദികര്‍ പറയുന്നു. 45 മിനിറ്റുകള്‍ കഴിഞ്ഞ സംഭവസ്ഥലത്തേക്ക് പൊലീസെത്തിയപ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
Story Highlights : Bajrang Dal activists beat up Malayali priests in odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here