‘നേതാക്കളും മന്ത്രിമാരും മുട്ടുവിറക്കുന്നവരല്ല; പറയാനുളളത് മുഖം നോക്കാതെ പറഞ്ഞിട്ടുണ്ട്’; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ രാജൻ

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ രാജൻ. നേതാക്കളും മന്ത്രിമാരും മുട്ടുവിറക്കുന്നവരല്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പറയാനുളളത് എല്ലാക്കാലത്തും മുഖം നോക്കാതെ പറഞ്ഞിട്ടുണ്ട്. പിണറായിയോടും നിലപാട് പറഞ്ഞിട്ടുണ്ട്. ജില്ലാ സമ്മേളനത്തിലെ ചർച്ചക്കുള്ള മറുപടിയിലാണ് കെ രാജന്റെ പ്രസ്താവന. സിപിഐഎം നേതാക്കളെ കാണുമ്പോൾ സെക്രട്ടറിക്കും മന്ത്രിമാർക്കും മുട്ടിടിക്കുമെന്ന വിമർശനത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
എകെജി സെന്ററിൽ പോയി ചായയും കുടിച്ച് കുശലം പറഞ്ഞു മടങ്ങുകയാണെന്നും പ്രതിനിധികൾ പരിഹസിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനവും പരിഹാസവും ഉയർന്നിരുന്നു. ബിനോയ് വിശ്വം വെളിച്ചപ്പാടാണോയെന്ന് ചോദിച്ചായിരുന്നു പ്രതിനിധികളുടെ പരിഹാസം. എന്തു പറയുന്നു എന്ന് അദ്ദേഹത്തിന് പോലും അറിയില്ലയെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
ഗുളിക കഴിക്കും പോലെയാണ് പ്രസ്താവനകളെന്നും വിമർശനം ഉയർന്നു. രാവിലെ ഒന്ന് ഉച്ചയ്ക്ക് ഒന്നു വൈകിട്ട് മറ്റൊന്ന് എന്ന രീതിക്കാണ് പ്രസ്താവനകൾ. ബിനോയ് വിശ്വം വെളിയത്തെയും ചന്ദ്രപ്പനയും കണ്ടുപഠിക്കണമെന്ന് പ്രതിനിധികൾ പറഞ്ഞു. അതേസമയം സി.പി.ഐ തിരുവനന്തപുരം ജില്ലാ ഘടകത്തിലെ ജാതിപ്പോര് ജില്ലാ സമ്മേളനത്തിലും ഉയർന്നു. സിപിഐയിൽ ജാതി വിവേചനം
ഉണ്ടെന്നത് വസ്തുതയാണെന്നും പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു. ദളിത് വിഭാഗത്തിൽ നിന്നുളള സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ രാജനെ പോലും തരംതാഴ്ത്തുന്നു. പ്രചരണ മാധ്യമങ്ങളിൽ അദേഹത്തിന്റെ പേര് ഒടുവിലായാണ് ചേർക്കുന്നതെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
Read Also: K Rajan responded to criticisms at CPI Thiruvananthapuram District Conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here