‘ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി’; ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്, സ്വാതന്ത്ര്യ പ്രഖ്യാപനം

1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ കാലം കാതോർത്ത ആ ചരിത്രനിമിഷം പിറന്നു. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്കും ത്യാഗങ്ങൾക്കും ശേഷം ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിതമായി. ആ സുപ്രധാന മുഹൂർത്തത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടത്തിയ പ്രസംഗം “ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി” (വിധിയിലുള്ള വിശ്വാസം) എന്ന പേരിൽ ചരിത്രത്തിൽ ഇടം നേടി. ഒരു പുതിയ രാഷ്ട്രത്തിന്റെ പിറവി ലോകത്തിനു മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു ആ വാക്കുകളിലൂടെ അദ്ദേഹം.
[‘Trust with Destiny’; India’s rise and declaration of independence]
‘വർഷങ്ങൾക്ക് മുമ്പ്, നമ്മൾ വിധിയുമായി ഒരു കൂടിക്കാഴ്ച നടത്തി, ഇപ്പോൾ നമ്മുടെ പ്രതിജ്ഞ പൂർണ്ണമായും അല്ലെങ്കിൽ പോലും വളരെ ഗണ്യമായി നിറവേറ്റേണ്ട സമയം വന്നിരിക്കുന്നു. ലോകം ഉറങ്ങുന്ന അർദ്ധരാത്രിയിൽ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും. ചരിത്രത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം വരുന്നു, പഴയതിൽ നിന്ന് പുതിയതിലേക്ക് നാം കാലെടുത്തുവയ്ക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, വളരെക്കാലം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തിൽ സംസാരിക്കുമ്പോൾ. ഈ മഹത്തായ നിമിഷത്തിൽ ഇന്ത്യയെയും അതിന്റെ ജനങ്ങളെയും സേവിക്കുന്നതിനും മാനവികതയുടെ അതിലും വലിയ ലക്ഷ്യത്തിനും വേണ്ടി സമർപ്പണ പ്രതിജ്ഞയെടുക്കുന്നത് ഉചിതമാണ്’ എന്ന വാക്കുകളോടെ നെഹ്‌റു തന്റെ പ്രസംഗം ആരംഭിച്ചു.
ഈ വാക്കുകൾ ഒരു പുതിയ രാഷ്ട്രത്തിന്റെ പിറവി ലോകത്തിനു മുന്നിൽ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആയിരക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളുടെ പ്രതിഫലനം കൂടിയായിരുന്നു. മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, റാണി ലക്ഷ്മി ബായി, മംഗൽ പാണ്ഡേ തുടങ്ങിയ ധീരദേശാഭിമാനികളുടെ ത്യാഗങ്ങൾക്ക് ലഭിച്ച അംഗീകാരമായിരുന്നു ആ നിമിഷം.
Read Also: ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം; ചെങ്കോട്ടയില്‍ വിപുലമായ ആഘോഷങ്ങള്‍
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്ക് മുന്നിൽ തലകുനിക്കാതെ ചെറുത്തുനിന്ന ഒരു ജനതയുടെ കഥയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പന്നിയുടെയും കാളയുടെയും നെയ് കലർന്ന തിരകളെച്ചൊല്ലി ബരാഗ്പൂർ പട്ടാള ക്യാമ്പിൽ ആരംഭിച്ചതായിരുന്നു. ഈ സമരം ബ്രിട്ടീഷുകാർ അടിച്ചമർത്തിയെങ്കിലും ജനങ്ങളുടെ മനസ്സിൽ സ്വാതന്ത്ര്യത്തിനായുള്ള തീ ആളിക്കത്തി. പിന്നീട് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന നിസ്സഹകരണ പ്രസ്ഥാനം, ഉപ്പുസത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയെല്ലാം ബ്രിട്ടീഷ് ഭരണത്തെ പിടിച്ചുകുലുക്കി. 1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല പോലുള്ള ക്രൂരതകൾക്ക് ശേഷവും ഇന്ത്യൻ ജനതയുടെ ആത്മവിശ്വാസം തകർക്കാൻ അവർക്ക് കഴിഞ്ഞില്ല.
“ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി” എന്ന പ്രസംഗത്തിലൂടെ നെഹ്‌റു ഒരു പുതിയ ഇന്ത്യയെയാണ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ദാരിദ്ര്യം, രോഗം, അജ്ഞത, അസമത്വം എന്നിവക്കെതിരെ പോരാടാൻ രാജ്യം പ്രതിജ്ഞയെടുത്തു. സ്വാതന്ത്ര്യം എന്നത് വെറും രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ലെന്നും, അത് ഓരോ പൗരനും തുല്യതയും നീതിയും ഉറപ്പുവരുത്തുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നൂറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവിൽ 1947 ഓഗസ്റ്റ് 15-ന് ഇന്ത്യൻ പതാക ഉയർന്നു. അത് കേവലം ഒരു പതാക ഉയർത്തൽ ചടങ്ങായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പ്രതീകമായിരുന്നു. “ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി” എന്ന പ്രസംഗം ഇന്ത്യയുടെ ആത്മാവിനെയും അതിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും അടയാളപ്പെടുത്തുന്നു. ഇത് ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായി എന്നും നിലനിൽക്കുന്നു.
Story Highlights : ‘Trust with Destiny’; India’s rise and declaration of independence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here