രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; സമാനതകളില്ലാത്ത പ്രതിസന്ധിയിൽ കോൺഗ്രസ്, അധ്യക്ഷനെ ചൊല്ലി യൂത്ത് കോൺഗ്രസിലും കലാപം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ പ്രതിരോധത്തിലായി കോൺഗ്രസ്. സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടാൻ വഴികൾ ആലോചിക്കുകയാണ് നേതൃത്വം. അതേസമയം പുതിയ അധ്യക്ഷനെ ചൊല്ലി യൂത്ത് കോൺഗ്രസിലും കലാപമാണ്. സംഘടനാ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാത്തയാൾ അധ്യക്ഷനായി വന്നാൽ കടുത്ത നടപടിയെന്നാണ് അബിൻ വർക്കിയുടെ മുന്നറിയിപ്പ്.
സമീപകാലത്തെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് രാഹുൽ മാങ്കൂട്ടത്തിലിലൂടെ കോൺഗ്രസ് നേരിടുന്നത്. സാങ്കേതികത്വങ്ങൾ പറഞ്ഞു പോലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് നേതൃത്വത്തിനും ഉറപ്പായി. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം ശക്തമാക്കി. രാഹുൽ ഉൾപ്പെടുന്ന ടീമിനെ നയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
രാജി ആലോചിച്ചിട്ടില്ല എന്ന് പരസ്യമായി പറയുമ്പോഴും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ന്യായീകരണത്തിന് മുതിർന്നില്ല. രാഹുലിനെ ഇപ്പോഴും ചേർത്തുപിടിക്കുന്ന ഒരേയൊരു കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലാണ്. രാഹുൽ മാങ്കുട്ടത്തിലിന്റെ രാജിയല്ലാതെ ഈ പ്രതിസന്ധിയെ മറികടക്കാൻ കോൺഗ്രസിന് തൽക്കാലം നിവൃത്തിയില്ല.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെയ്ക്കാൻ സമ്മർദമേറുകയാണ്. രണ്ട് ദിവസത്തിനകം രാജിയുണ്ടാകുമെന്നാണ് സൂചന. പരാതിയുമായി ആരും മുന്നോട്ട് വന്നില്ലെങ്കിലും കൂടുതൽ ശബ്ദരേഖകൾ പുറത്തു വരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി അനിവാര്യമെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. പുതിയ വിവാദം പുറത്തു വരുന്നതിനും വളരെ മുമ്പേ രമേശ് ചെന്നിത്തല രാഹുലിനെ കൈവിട്ടതാണ്. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിലായിരുന്ന കെ സി വേണുഗോപാൽ ഡൽഹിയിൽ തിരിച്ചെത്തിയിട്ടുണ്ട്. നേതാക്കളുമായി കെ സി വേണുഗോപാൽ ആശയ വിനിമയം നടത്തും.
Story Highlights : Congress on the defensive over sexual allegations against Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here