‘രാഹുൽ മാങ്കൂട്ടത്തിൽ മുതിർന്ന നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായി’; കോൺഗ്രസിൽ ഉൾപ്പോര്

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ആരോപണങ്ങളിൽ കോൺഗ്രസിൽ ഉൾപ്പോര്. രാഹുൽ മുതിർന്ന നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവായ യുവതി ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിപക്ഷ നേതാവിനെതിരെ അടക്കം സൈബർ ആക്രമണം രൂക്ഷമാണ്. രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും എതിരെ മൊഴി നൽകിയ യുവതിക്ക് സംഘടനയുമായി ബന്ധമില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രതികരണം.
ആദ്യ ഘട്ടത്തിൽ ഗൂഢാലോചനയെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. രാഹുലിനെതിരെ ഇതുവരെ സ്ത്രീകൾ മൊഴി നൽകാൻ തയ്യാറാകാത്തതും കേസ് അന്വേഷണത്തിൽ വെല്ലുവിളിയാണ്. സ്ത്രീകളുടെ മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകൾ ഏതെങ്കിലും തരത്തിൽ പരാതിയായി കണക്കാക്കാൻ കഴിയുമോ എന്നതാണ് ക്രൈം ബ്രാഞ്ച് നിലവിൽ നിയമോപദേശം തേടുന്നത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തൽപര്യം ഇല്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികളിലായിരുന്നു അന്വേഷണം. ഇരകളിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
പരാതിക്കാരിൽ നിന്ന് മൊഴി ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിച്ചെങ്കിലും ഇവരിൽ നിന്ന് കാര്യമായ തെളിവ് ലഭിച്ചിട്ടില്ല. ഗർഭഛിദ്രത്തിന് തെളിവ് അന്വേഷിച്ച് അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വിവരങ്ങൾ തേടി ഇരകളെ സമീപിച്ചത്. എന്നാൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ഇരകൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കുകയായിരുന്നു.
മൊഴി നൽകാൻ തയാറല്ലെന്ന ഇരകളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും തുടർനടപടികൾ ആലോചിക്കുക. പരാതി നൽകിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയിരുന്നത്. ഗർഭഛിദ്രത്തിന് ഭീഷണപ്പെടുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദ രേഖയും ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
Story Highlights : Congress rift deepens over allegations against Rahul Mankootathil MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here