ട്വന്റിഫോര്‍ വാര്‍ത്താസംഘത്തെ ആക്രമിച്ചതിനെ അപലപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ട്വന്റിഫോര്‍ വാര്‍ത്താസംഘത്തെ ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ അക്രമകാരികള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്വന്റിഫോര്‍ വാര്‍ത്താസംഘം സഞ്ചരിച്ചിരുന്ന വാഹനത്തെ തടഞ്ഞുനിര്‍ത്തി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച നീച പ്രവൃത്തിയില്‍ ക്ഷമ ചോദിക്കാനുള്ള മര്യാദ പോലും പ്രതിഷേധക്കാര്‍ കാണിക്കാത്തതിനെ മന്ത്രി ചോദ്യം ചെയ്തു. ശബരിമല യുവതീ പ്രവേശന വിധിയിലേക്ക് വഴിതെളിച്ച ഹര്‍ജി നല്‍കിയത് ആര്‍.എസ്.എസ്-ബിജെപി ബന്ധമുള്ളവരാണെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന ട്വന്റിഫോറിനെ കരുതിക്കൂട്ടി ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ട്വന്റിഫോര്‍ സംഘത്തെ കഴിഞ്ഞ ദിവസമാണ് ആക്രമികള്‍ ബന്ദികളാക്കിയത്. നിലയ്ക്കലിന് തൊട്ടടുത്ത് വച്ചായിരുന്നു സംഭവം. അക്രമി സംഘം ട്വന്റിഫോറിന്റെ വാഹനം തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷ്, ക്യാമറമാന്‍ സ്വാതി കൃഷ്ണന്‍, ഡ്രൈവര്‍ കൃഷ്ണകുമാര്‍ എന്നിവരെ ബലമായി പിടിച്ചിറക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മൂവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ അക്രമി സംഘം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ശബരിമല ദര്‍ശനത്തിനായ വൃതം നോറ്റ് മാലയിട്ടിരുന്ന ഡ്രൈവര്‍ കൃഷ്ണകുമാറും ക്രൂര മര്‍ദ്ദനത്തിന് ഇരയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here