ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയാം (05-12-2018)
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 05-12-2018
വനിതാ മതില്‍: ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കുന്നതാണ്.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുളള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വനിതാ മതിലിന്‍റെ മുഖ്യസംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് നിര്‍വഹിക്കണമെന്ന് തീരുമാനിച്ചു. പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തി.
ശമ്പള പരിഷ്കരണം
തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയിലെ ഇലക്ട്രിസിറ്റി വിംഗിലെ വര്‍ക്ക്മെന്‍ ഓഫീസര്‍ വിഭാഗത്തിലുളളവരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കീഴിലുളള വിജ്ഞാനമുദ്രണം പ്രസ്സില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന 10 ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
കേരളാ ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് 2017-18 വര്‍ഷം മുന്‍വര്‍ഷങ്ങളിലെ പോലെ പെര്‍ഫോമന്‍സ് ഇന്‍സന്‍റീവ് നല്‍കാന്‍ തീരുമാനിച്ചു.
സ്ഥാനക്കയറ്റം; പാനല്‍ അംഗീകരിച്ചു
1989 ഐ.എ.എസ് ബാച്ചിലെ മനോജ് ജോഷി, ഡോ. ദേവേന്ദ്രകുമാര്‍ സിംഗ്, രാജേഷ്കുമാര്‍ സിംഗ് (കേന്ദ്ര ഡെപ്യൂട്ടേഷന്‍), എഡ്വിന്‍ കല്‍ഭൂഷണ്‍ മാജി (കേന്ദ്ര ഡെപ്യൂട്ടേഷന്‍) എന്നിവര്‍ക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് പരിശോധനാ സമിതി ശുപാര്‍ശ ചെയ്ത പാനല്‍ അംഗീകരിച്ചു.
കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ്
കേരളാ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് സംരംഭം തുടങ്ങിയ ഗുണഭോക്താക്കളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരം വിപണിയുണ്ടാക്കുന്നതിനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമാണ് ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നത്.
പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍റെ 10 പുതിയ ഉപജില്ലാ ഓഫീസുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഓരോ ഓഫീസിലേക്കും നാല് തസ്തികകള്‍ (മൊത്തം 40) അനുവദിക്കും.
നിയമനങ്ങള്‍
ആസുത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഭവനനിര്‍മാണ വകുപ്പിന്‍റെ അധിക ചുമതല തുടര്‍ന്നും അദ്ദേഹത്തിനുണ്ടാകും.
കായിക-യുവജന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ.ജയതിലകിനെ ആസൂത്രണ-സാമ്പത്തിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലുളള അധിക ചുമതലകള്‍ക്കു പുറമെ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും.
ചരക്കുസേവന നികുതി വകുപ്പ് കമ്മീഷണല്‍ രാജന്‍ ഖൊബ്രഗഡെക്ക് ആയൂഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനെ കായിക-യുവജന വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്‍റെ അധിക ചുമതല കൂടി അവര്‍ വഹിക്കും.
പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെ തലശ്ശേരി സബ് കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍റെയും ക്വാര്‍ട്ടേഴ്സിന്‍റെയും നിര്‍മാണത്തിന് കടന്നപ്പള്ളി വില്ലേജിലെ 50 സെന്‍റ് സ്ഥലം പോലീസ് വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് സ്ഥലം കൈമാറുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here