Advertisement

ആലപ്പാടിനെ കൈപിടിച്ചുയര്‍ത്തുന്ന ട്രോളന്‍മാര്‍

January 9, 2019
Google News 1 minute Read

സോഷ്യല്‍ മീഡിയയില്‍ ട്രോളുകളിലൂടെ സംവദിക്കുന്നവരാണ് പുതിയ തലമുറ. ഇന്ന് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ആലപ്പാട് കരിമണല്‍ ഖനനം വാര്‍ത്തകളില്‍ ഇടം പിടിച്ചതും ഇതേ ട്രോളന്‍മാരിലൂടെയാണ്. ‘സേവ് ആലപ്പാട്’ ക്യാംപെയിന്‍ തുടങ്ങിയതും അത് വലിയ ചര്‍ച്ചയായതും ട്രോളന്‍മാരുടെ ഇടപെടലുകളിലൂടെയാണ്. ചിരിച്ചു തള്ളുന്ന ട്രോളുകള്‍ക്കൊപ്പം ‘ആലപ്പാടിനായി കൈ കോര്‍ക്കാം’ എന്ന ആഹ്വാനവും അവര്‍ നല്‍കി. അത് പിന്നീട് നാടറിഞ്ഞു. കേരളം അതേകുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ആ വാര്‍ത്തയെ ചുറ്റിപറ്റിയായി പിന്നെ എല്ലാ ചര്‍ച്ചകളും.

ആലപ്പാട് നിവാസികള്‍ ഒറ്റയ്ക്കല്ല, ഞങ്ങളും ഒപ്പമുണ്ടെന്ന് ട്രോളന്‍മാര്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ കരിമണല്‍ ഖനനത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഒരു നാടിനെ കടലെടുക്കാന്‍ പോകുമ്പോഴും അധികാരികള്‍ ഉദാസീനരായിരുന്നു. അധികാരികള്‍ കണ്ടില്ലെന്ന് നടിച്ചപ്പോള്‍ ട്രോളന്‍മാര്‍ അധികാരികളെയും ട്രോളാന്‍ തുടങ്ങി. ആ ട്രോളുകളിലൂടെയാണ് കേരളം ഇപ്പോള്‍ ആലപ്പാടിനെ അറിയുന്നത്. ആലപ്പാടിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും. മുഖ്യധാരാ ട്രോള്‍ ഗ്രൂപ്പുകളിലൂടെയാണ് ഈ ക്യാംപെയിന് തുടക്കം കുറിച്ചത്. പിന്നീടത് എല്ലാ ഗ്രൂപ്പുകളിലേക്കും വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഇന്ന് ആലപ്പാട് കരിമണല്‍ ഖനന പ്രദേശങ്ങളില്‍ റവന്യൂ വകുപ്പിന്റെ പരിശോധന നടന്നു. അധികാര കേന്ദ്രങ്ങള്‍ ആലപ്പാടിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വളരെ ഗൗരവമായി തന്നെ ഈ വിഷയത്തെ സമീപിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ട്രോളുകളിലൂടെ തുടങ്ങിവച്ച ഒരു ക്യാംപെയിന് ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവുകളാണിത്.

അശാസത്രീയമായ കരിമണൽ ഖനനം ഒരു ഗ്രാമത്തെ തന്നെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുന്ന കാഴചയാണ് കൊല്ലം ആലപ്പാട് പഞ്ചായത്തിൽ കാണുന്നത്. സ്വകാര്യ – പൊതു മേഖല കമ്പനിൽ ലാഭമുണ്ടാക്കാൻ മത്സരിക്കുമ്പോൾ കിടപ്പാടവും പിറന്ന മണ്ണും നഷ്ടപ്പെട്ട് അനാഥരാകുകയാണ് ഒരു ജനത. ഏതാണ്ട് 60 വർഷത്തിലധികമായി തുടരുന്ന കരിമണൽ ഖനനത്തിന്റെ എല്ലാ ദൂഷ്യവശങ്ങളും ഇന്ന് അനുഭവിക്കുകയാണ് കൊല്ലം ജില്ലയിലെ ആലപ്പാട് ,പൊൻമന നിവാസികൾ.കൺമുന്നിൽ കിടപ്പാടവും കരയും കടലെടുത്ത് പോയിട്ടും ഇവരുടെ വിലാപങ്ങൾ ആരും കേട്ടില്ല. പൊതു മേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡും കേരളാ മിനറൽസ് ആന്റ് മെറ്റൽസ ലിമിറ്റഡുമാണ് പതിറ്റാണ്ടുകളായി പ്രദേശത്ത് കരിമണൽ ഖനനം നടത്തുന്നത്.

അശാസത്രീയമായ ഖനനം മൂലം ഫല സമ്പുഷ്ടമായിരുന്ന പ്രദേശം വലിയ ഗർത്തങ്ങളായി.പിന്നീട് കടൽ കയറി എല്ലാം വെള്ളത്തിലായി.1955 ലെ ലിത്തോമാപ്പിന്റെ കണക്ക് പ്രകാരം 89.5 സ്ക്വയർ കിലോമീറ്റർ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്ക്വയർ കിലോമീറ്ററായി ചുരുങ്ങി. ഈ കാലയളവിനുള്ളിൽ നഷ്ടമായത് 20,000 ഏക്കർ ഭൂമിയാണെന്ന് തിരിച്ചറിയുമ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാവുക.

1965 ൽ ട്രാവൻകൂർ മിനറൽസ് എന്ന കമ്പനിയെ ഇന്ത്യൻ റെയർ എർത്തസ് ( IRE ) കമ്പനി ഏറ്റെടുത്ത് കരിമണൽ ഖനനം തുടങ്ങിയത്.  പടിഞ്ഞാറ് അറബികടൽ, കിഴക്ക് ടിഎസ് കായൽ ,കടലിനും കായലിനും മദ്ധ്യേ വരമ്പു പോലെ 17 കിലോമീറ്റർ നീളത്തിൽ നീണ്ടു നിവർന്ന് കിടക്കുകയാണ് ആലപ്പാട് പഞ്ചായത്ത് കടലും കായലും തമ്മിലുള്ള അകലം ചില സ്ഥലങ്ങളിൽ 200 മീറ്റർ വരെയും ചിലയിടങ്ങളിൽ 20 മീറ്ററിനു താഴെയുമാണ് .ഈ വരമ്പിലാണ് ഖനനം നടക്കുന്നത്.
1909 ൽ തിരുവിതാംകൂർ തീരത്തുനിന്ന് ജർമ്മനിയിലേക്ക് കയറ്റി അയച്ച കയർ ഉല്പന്നങ്ങളിൽ കരിമണലിന്റെ തിളക്കം കണ്ടു പിടിച്ചത് ജർമ്മൻ സായിപ്പ് ഹെർഷംബർഗ് ആണ് തുടർന്നുള്ള അന്വേഷണം സായിപ്പിനെ ചവറയിൽ എത്തിച്ചു. നീണ്ടകരയിൽ നിന്ന് കരിമണലുമായി ജർമ്മനിയിലേക്ക് ആദ്യ കപ്പൽ പോകുന്നത് 1922 ലാണ്.
1932 ൽ എഫ് എക്സ് പെരേര & സൺസ് എന്ന കമ്പിനി ചവറയിൽ സ്ഥാപിക്കപ്പെടുന്നതോടെയാണ് പൂർണ്ണ തോതിൽ ഇവിടെ കരിമണൽ ഖനനം തുടങ്ങുന്നത്.

Read More: ഹാഷ്ടാഗില്‍ ഒതുങ്ങരുത് ആലപ്പാട്; പിന്തുണയുമായി പൃഥ്വിരാജ്

തുടർന്ന് ട്രാവൻകൂർ മിനറൽ കോർപ്പറേഷൻ 1933 ൽ സ്ഥാപിക്കപ്പെട്ടു. പിന്നീട് 1951 ൽ ടൈറ്റാനിയം ഡയോക്സൈഡ് പിഗ് മെന്റിനും അനുബന്ധ ഉൽപന്നങ്ങൾക്കുമായി സംസ്ഥാന ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് എന്ന കമ്പനി  ആരംഭിച്ചു. 1956ല്‍ ഈ കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തു. ട്രാവൻകൂർ മിനറൽ കോർപ്പറേഷനുമായി സഹകരിച്ചു പ്രവർത്തനം തുടങ്ങിയ ബ്രിട്ടീഷ് കമ്പനിയായ ഹോക്കിൻസ് & വില്ല്യംസ് ലിമിറ്റഡ് 1960 ൽ അടച്ചു പൂട്ടി. 1971 ൽ എഫ്എക്സ്പി മിനറൽസ് കമ്പനി കൂടി കേരള സർക്കാർ ഏറ്റെടുത്തതോടെ കരിമണൽ ഖനന മേഖലയിൽ നിന്ന് സ്വകാര്യ ഏജൻസികൾ പൂർണ്ണമായും പിന്‍വലിഞ്ഞു.

നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎലും ഐആര്‍ഇയും  മാത്രമാണ് കരിമണൽ ഖനന മേഖലയിൽ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here