മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം പാണക്കാട്ട് ചേരുന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയോഗം പാണക്കാട്ട് ചേരുന്നു. യോഗത്തിന് തൊട്ടുമുന്‍പായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ പാണക്കാട് തങ്ങളുടെ വസതിയിലെത്തി. മൂന്നാം സീറ്റ് ചര്‍ച്ചയായില്ലെന്നും സൗഹൃദസന്ദര്‍ശനത്തിനാണ് എത്തിയതെന്നും മുല്ലപ്പള്ളി കൂടികാഴ്ചക്ക് ശേഷം പ്രതികരിച്ചു. അതേസമയം ലീഗിന് മൂന്നാം സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍പായി മൂന്നാം സീറ്റില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയാണ് ഉന്നതാധികാര സമിതിയുടെ പ്രഥമപരിഗണന. പാര്‍ട്ടിക്കുള്ളില്‍ നിന്ന് രണ്ടഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റോ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 2 അധിക സീറ്റോ പിടിച്ചുവാങ്ങുകയാണ് ലീഗിന്റെ ലക്ഷ്യം.
തര്‍ക്കങ്ങളിലേക്ക് നീങ്ങാതീരാക്കാന്‍ അനുനയശ്രമവുമായാണ് മുല്ലപ്പള്ളി പാണക്കാടെത്തിയതെന്നാണ് സൂചന. എന്നാല്‍ നാളെ തുടങ്ങാനിരിക്കുന്ന ജനമഹായാത്രക്ക് പിന്തുണ തേടിയാണ് പാണക്കാടെത്തിയതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മൂന്നാം സീറ്റ് സംബന്ധിച്ച് കൂടികാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മരളീധരന്‍ രംഗത്തെത്തി. മൂന്നാം സീറ്റെന്ന ആവശ്യം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു.
മലബാറില്‍ ലീഗിനും സ്വീകാര്യരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന ആവശ്യവും ഉഭയകക്ഷി ചര്‍ച്ചയില്‍ നേതാക്കള്‍ ഉന്നയിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here