രവി പൂജാരി പി സി ജോർജിനെ ആറ് തവണ വിളിച്ചു; നിര്‍ണ്ണായക വിവരങ്ങൾ പുറത്ത്

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് പ്രതിയും അധോലോക നായകനുമായ രവി പൂജാരി പിസി ജോർജിനെ ആറ് തവണ വിളിച്ചതായി റിപ്പോർട്ട്. മുൻപ് പോലീസ് ശേഖരിച്ച രവീ പൂജാരിയുടെ നമ്പറുകളിൽ പി സി ജോർജിന് വന്ന നമ്പറും ഉണ്ട്. ജനുവരി 11,12 തിയതികളിൽ സെനഗലിൽ നിന്നാണ് കോൾ വന്നത്. രവീ പൂജാരിയുടെ കോൾ ഇന്റലിജൻസ് ബ്യൂറോ പരിശോധിച്ചു.
നേരത്തെ പ്രതികളുടേതെന്ന് കരുതുന്ന ടെലിഫോൺ രേഖകൾ പോലീസിന് ലഭിച്ചിരുന്നു. മുംബൈയിൽ നിന്ന് വിളിച്ച കോളുകളുടേതാണ് രേഖകൾ. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചെന്ന് സൂചന. കോൾ രേഖകൾവെച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ ഞെട്ടിക്കുന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി രവി പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ലീനയുടെ ഉടമസ്ഥതയിൽ ഉള്ള ബ്യൂട്ടിപാർലറിൽ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. 2013കാനറാ ബാങ്കിൽ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. ആക്രമണത്തിന് മുമ്പ് 25കോടി രൂപ ആവശ്യപ്പെട്ട് ലീനയ്ക്ക് ഫോൺ കോൾ വന്നിരുന്നു. അധോലോക നായകൻ രവി പൂജാരിയുടെ പേരിലാണ് ഫോൺ കോൾ വന്നത്. പണം നൽകാതെ ഇരുന്ന ലീന ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് ഇപ്പോൾ ആക്രമണം ഉണ്ടായതെന്നാണ് സൂചന. നിക്ഷേപ തുക ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പറ്റിച്ച കേസിലും പ്രതിയാണ് ലീന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here