വെസ്റ്റ് ആഫ്രിക്കയിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു
വെസ്റ്റ് ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ ഭീകരാക്രമണം. സഹേൽ മേഖലയിലെ രണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഒരേസമയം ആക്രമണമുണ്ടായത്. സംഭവത്തിൽ 9 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരുക്കേറ്റതായും ബുർകിനാബെ ആർമി അറിയിച്ചു.
സൗം പ്രവിശ്യയിലെ ഗാസ്കിൻഡെയിലും പോബെ-മെൻഗാവോയിലുമാണ് ഒരേസമയം ഭീകരാക്രമണം നടന്നത്. സൈനിക കേന്ദ്രവും ജനവാസ മേഖലയുമാണ് ഭീകരർ ലക്ഷ്യമിട്ടത്. ഗാസ്കിൻഡെയിലുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരും നാല് സാധാരണക്കാരും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പോബെ-മെൻഗാവോയിലെ ആക്രമണത്തിൽ നാല് സൈനികരും രണ്ട് സൈനിക സഹായികളും ഉൾപ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇവിടെയും 15 ഓളം പേർക്ക് പരുക്കേറ്റു. രണ്ട് പ്രദേശങ്ങളിലെയും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സുരക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു.
ജിഹാദിസ്റ്റ് ഭീകരർക്കെതിരെ യുദ്ധം തുടരുമെന്നും ബുർകിനാബെ ജനതയെ സംരക്ഷിക്കുമെന്നും സായുധ സേന വ്യക്തമാക്കി. 2015 മുതൽ ബുർക്കിന ഫാസോയിൽ ജിഹാദി ആക്രമണങ്ങൾ പതിവാണ്. ആക്രമണങ്ങളിൽ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 1 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായാണ് കണക്കുകൾ.
2021 നവംബറിൽ, ജെൻഡർമേരി പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ബർകിനാബെ പ്രസിഡന്റ് റോച്ച് മാർക്ക് ക്രിസ്റ്റ്യൻ കബോറെയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിന് കാരണമായി.
Story Highlights: 15 killed in attacks on Burkina Faso military detachments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here