തമിഴ്നാട്ടിലെ നാല് എടിഎമ്മുകളിൽ ഒരേ സമയം മോഷണം, കവർന്നത് 75 ലക്ഷത്തോളം രൂപ; സിസിടിവിയും ഹാർഡ് ഡിസ്കുകളും തകർത്തു
തമിഴ്നാട്ടിൽ ജനങ്ങളെയും പൊലീസിനെയും ഞെട്ടിച്ചുകൊണ്ട് വൻ എടിഎം കവർച്ചയുമായി മോഷ്ടാക്കൾ. നാല് എടിഎമ്മുകളിൽ നിന്നും 75 ലക്ഷത്തോളം രൂപയാണ് മോഷണം പോയത്. ഒരേ സമയത്താണ് നാല് എടിഎമ്മുകളിലും മോഷണം നടന്നത്. മൂന്ന് എസ്ബിഐ എടിഎമ്മുകളും വൺ ഇന്ത്യയുടെ ഒരു എടിഎമ്മുമാണ് തകർത്തത്. സിസിടിവികളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു. ( Robbery at four ATMs in Tamil Nadu 86 lakh looted ).
ബീറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെയാണ് എടിഎമ്മുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തണ്ട്രംപാട്ട് മെയിൻ റോഡിൽ ബസ് സ്റ്റാൻഡിന് സമീപത്തും തിരുവണ്ണാമലൈ ടൗണിലെ മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തുമുള്ള രണ്ട് എടിഎമ്മുകളാണ് ആദ്യം തകർത്ത നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് പോലൂർ ടൗണിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള എ.ടി.എമ്മിലും കലശപാക്കം ടൗണിലെ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് സമീപത്തെ എ.ടി.എമ്മിലും കവർച്ച നടന്നിട്ടുണ്ടെന്ന് വ്യക്തമായത്.
കടലൂർ – ചിറ്റൂർ പാതയിലാണ് നാല് എടിഎമ്മുകളും സ്ഥിതി ചെയ്യുന്നത്. കവർച്ച ചെയ്യപ്പെട്ട ഓരോ എടിഎമ്മുകൾക്കുമിടയിൽ ശരാശരി 20 കിലോമീറ്റർ ദൂരമുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ടിന് ശേഷമാകാം മോഷ്ടാക്കൾ കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗ്യാസ് വെൽഡിംഗ് മെഷീൻ ഉപയോഗിച്ചാണ് എല്ലാ എടിഎമ്മുകളിലെയും ചെസ്റ്റ് ബോക്സുകൾ തകർത്തത്. പണം കൊള്ളയടിച്ച ശേഷം പ്രതികൾ എടിഎമ്മിന് തീയിടുകയും ചെയ്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
Story Highlights: Robbery at four ATMs in Tamil Nadu 86 lakh looted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here