Advertisement

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ

September 19, 2023
Google News 2 minutes Read
India expels Canadian diplomat in reciprocal move

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുതിർന്ന കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയത്. 5 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിർദേശം. ( India expels Canadian diplomat in reciprocal move )

ഇന്ന് രാവിലെ ഇന്ത്യയിലെ കനേഡിയൻ ഹൈ കമ്മീഷ്ണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി, കാനഡയുടെ പരാമർശത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. കാമറൂൺ മക്കെയെയാണ് പ്രതിഷേധം അറിയിച്ചത്. തുടർന്നാണ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ വിവരം കൂടി അറിയിച്ചത്. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന ഇടപെടലിന്റേയും അവരുടെ ഇന്ത്യാ വിരുദ്ധ നടപടികളുടേയും ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ വിവരം കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് അറിയിച്ചത്. കാനേഡിയൻ പൗരനായ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി.

ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയയുടെ ആരോപണം. കാനഡയുടെ മണ്ണിൽ കനേഡിയൻ പൗരനെ വധിക്കാൻ മറ്റൊരു രാജ്യം ഇടപ്പെട്ടത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ആരോപണത്തിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജൂണിലാണ് ഹർദീപ് സിങ് നിജാർ കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടു പേരെത്തി ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Story Highlights: India expels Canadian diplomat in reciprocal move

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here