സ്വപ്‌ന പദ്ധതിയ്ക്ക് ഇനി ആയിരംനാള്‍

25 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കമാകുന്നു. ഇന്ന് വൈകീട്ട് 4 ന് പദ്ധതി പ്രദേശമായ മുക്കോലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടുന്നതോടെയാണ് കാല്‍ നൂറ്റാണ്ടിന്റെ പ്രതീക്ഷകള്‍ക്ക് അര്‍ത്ഥമാകുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യതിഥിയായിരിക്കും. നിരവധി അക്ഷേപങ്ങള്‍ക്കും പ്രതിഷേധത്തിനുമിടയിലാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം. തലസ്ഥാന നഗരിയില്‍ പടുത്തുയര്‍ത്താന്‍ പോകുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത തുറമുഖമായിരിക്കും എന്നാണ് അവകാശ വാദം. പദ്ധതി നിര്‍മ്മാണ കമ്പനി ആയ അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി ഉദ്ഘാടന ദിവസമായ ഇന്ന് വിഴിഞ്ഞം സന്ദര്‍ശിച്ചു. മുമ്പ് വ്യോമ മാര്‍ഗം അദ്ദേഹം വിഴിഞ്ഞം സന്ദര്‍ശിച്ചിരുന്നെങ്കിലും നേരിട്ട് വിഴിഞ്ഞത്തെത്തുന്ന്ത് ഇത് ആദ്യമാണ്. പദ്ധതിയിലൂടെ കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കുമെന്ന് അദാനി മാധ്യമങ്ങളെ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിനോട് ചേര്‍ന്ന് തുറമുഖം സാധ്യമായാല്‍ ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളിലെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. എട്ട് മുതല്‍ 14 ആം നൂറ്റാണ്ടുവരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധിയുടെ ഭാഗമായിരുന്ന വിഴിഞ്ഞം തുറമുഖം രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധവും പ്രതിഷേധങ്ങളും കാരണം നശിക്കുകയായിരുന്നു.
പദ്ധതി പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കുന്ന ജനങ്ങളുടെ പുനരധിവാസം ഇപ്പോഴും ആശങ്കയിലാണ്. പദ്ധതിയുടെ മൂന്നിലൊന്ന് ചെലവ് വഹിക്കുന്ന സംസ്ഥാനത്തിന് എന്ത് ലാഭമാണ് ലഭിക്കുക എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാറിന് ആയിട്ടില്ല. അഴിമതി ആരോപണങ്ങളില്‍പെട്ട മുഖ്യമന്ത്രിയും സംസ്ഥാന ഫിഷറിസ് മന്ത്രി കെ ബാബുവും പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് പ്രതിപക്ഷം വിട്ട് നില്‍ക്കും. സാമൂഹ്യപ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here