Advertisement

വിഴിഞ്ഞം ശില്പിയാര്? ഉദ്ഘാടന വേദിയിലെ സീറ്റിന്റെ പേരിൽ ഏറ്റമുട്ടി മന്ത്രി റിയാസും രാജീവ് ചന്ദ്രശേഖറും; തുടരുന്ന വിവാദങ്ങൾ

May 3, 2025
Google News 1 minute Read

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞദിവസം കെങ്കേമമായി നടന്നു. രാജ്യത്തിന്റെ നാവിക ഭൂപടത്തിൽ സ്ഥാനം പിടിക്കുന്ന ഒരു അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം ആഘോഷപൂർവമായി നടത്തുകയെന്നത് സർക്കാരിന്റെ കടമയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു വിഴിഞ്ഞം തുറുമുഖം രാജ്യത്തിന് സമർപ്പിച്ചത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷകൾ നൽകുന്ന വികസന പ്രവർത്തിയാണ് യഥാർത്ഥ്യമായതെന്നതിൽ ആർക്കും എതിരഭിപ്രായമില്ല. എന്നാൽ കുറേകാലം നീണ്ടു നിൽക്കുന്ന വിവാദങ്ങൾക്കാണ് വിഴിഞ്ഞത്ത് തുടക്കമിട്ടിരിക്കുന്നതെന്ന് തോന്നിപ്പോവുന്നതാണ് വിഴിഞ്ഞത്തിനു പിന്നാലെയുള്ള വാർത്തകളും പ്രതികരണങ്ങളും.

നിരവധി വിവാദങ്ങളേയും സമരങ്ങളേയും അതിജീവിച്ചാണ് വിഴിഞ്ഞം തുറുമുഖ പദ്ധതി യാഥാർത്ഥ്യമായത്. വർഷങ്ങളായി വിവിധ ഭരണാധികാരികൾ നടത്തിയ ശ്രമങ്ങളുടെ ആകെ തുകയാണ് വിഴിഞ്ഞത്തിന്റെ വിജയം. എന്നാൽ വിഴിഞ്ഞത്തിന്റെ ശില്പികളെചൊല്ലിതുടങ്ങിയ വിവാദം ഇപ്പോൾ രാഷ്ട്രീയ വിവാദമായി മാറി. ബി ജെ പിയും സി പി എമ്മും തമ്മിലുള്ള തല്ലായി മാറിയിരിക്കയാണ്. ഉദ്ഘാടന ചടങ്ങിൽ പ്രമുഖരെയെല്ലാം മാറ്റി നിർത്തുകയും നിശബ്ദ സാന്നിദ്ധ്യം മാത്രമാവുകയും ചെയ്തപ്പോഴും ബി ജെ പി സംസ്ഥാന അധ്യക്ഷന് മുന്തിയ പരിഗണന ലഭിച്ചത് എങ്ങിനെയെന്ന ചർച്ചയാണിപ്പോൾ പ്രധാനം.

പിന്നാമ്പുറത്തുകൂടി കയറിയിരുന്നുവെന്നാണ് സി പി എം സൈബർ പോരാളികൾ അധിക്ഷേപിക്കുന്നത്. കൊച്ചി മെട്രോ ട്രെയിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി വന്നപ്പോൾ അന്നത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വി ഐ പികൾക്കൊപ്പം കയറിക്കൂടിയത് വൻ ട്രോളുകൾക്കും രാഷ്ട്രീയ വിമർശനങ്ങൾക്കും വഴിവച്ചു. വി ഐ പി പട്ടികയിൽ പേരില്ലാതിരുന്നിട്ടും പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരൻ മെട്രോ റെയിനിൽ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി യാത്ര ചെയ്തു. ഇതിനെ ട്രോളിക്കൊണ്ട് എതിരാളികൾ കുമ്മനടിയെന്ന പ്രയോഗവും ആരംഭിച്ചു.

വർഷങ്ങൾ ഏറെ പിന്നിട്ടു. ഇപ്പോൾ കേരളത്തിൽ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷൻ മുൻ കേന്ദ്രസഹമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖനാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തുറമുഖവകുപ്പ് പട്ടിക തയ്യാറാക്കിയപ്പോൾ അതിൽ ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പേര് നേരത്തെതന്നെ എഴുതി ചേർത്തിരുന്നു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രംഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഉണ്ടാവണമെന്ന് തീരുമാനിച്ചത് ആരാണ് എന്നു മാത്രം അറിയില്ല. എന്തായാലും പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസ് രാജീവ് ചന്ദ്രശേഖരനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്തെത്തി. വിഴിഞ്ഞം തുറമുഖത്തിനായി അക്ഷീണം പ്രവർത്തിച്ചത് തങ്ങളാണെന്നും, സാമ്പത്തിക സഹായമൊന്നും തരാതെ ഞെരുക്കിയിട്ടും ഞങ്ങളുടെ ശക്തമായ നിലപാട് കാരണമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. രാജീവ് ചന്ദ്രശേഖർ വളഞ്ഞവഴിയിലൂടെ സ്റ്റേജിൽ നേരത്തെ വന്നിരുന്നുവെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

മന്ത്രിയുടെ ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. വ്യക്തിപരമായി അധിക്ഷേപിച്ചാണ് രാജീവ് ചന്ദ്രശേഖർ മന്ത്രി റിയാസിനെ കടന്നാക്രമിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകനാണ് മുഹമ്മദ് റിയാസ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ പരിഹാസം. മന്ത്രി റിയാസിനോട് ചികിത്സ തേടാനും, എന്നെ ട്രോളിയാലും തെറിപറഞ്ഞാലും വികസിത കേരളമാണ് തങ്ങളുടെ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിൽ എത്തിയേ നിർത്തുകയുള്ളൂവെന്നുമാണ് രാജീവ് ചന്ദ്രശേഖരൻ റിയാസിന് കൊടുത്ത മറുപടി.
രാജീവ് ചന്ദ്രശേഖന് തിരിച്ചുള്ള മറുപടിയുമായി മുഹമ്മദ് റിയാസ് വീണ്ടും കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ വിഴിഞ്ഞം തുറമുഖം പ്രധാന ചർച്ചയാക്കി നിർത്താനുള്ള ശ്രമത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.

ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യാ മുന്നണിയിലെ പ്രധാന നേതാക്കൾക്ക് വിഴിഞ്ഞം വലിയ ആഘാതമാണ് ഉണ്ടാക്കുന്നതെന്നായിരുന്നു മോദിയുടെ പരാമർശം. വികസനത്തിനെതിരാണ് കോൺഗ്രസ് എന്ന സി പി എമ്മിന്റെ നയമാണ് മോദി ആവർത്തിക്കുന്നതെന്നായി കോൺഗ്രസിന്റെ പ്രതികരണം. അദാനി പാർട്ണർ എന്ന മന്ത്രി വി എൻ വാസവന്റെ പ്രയോഗം ഏറ്റെടുത്ത പ്രധാനമന്ത്രിയുടെ പ്രസംഗവും വിവാദമായി. രാജീവ് ചന്ദ്രശേഖരന്റെ കോമാളിത്തത്തേക്കാൾ പ്രധാനമന്ത്രി കേരളത്തിലെ കമ്യൂണിസ്റ്റുകളെ വിലയിരുത്തിയതായിരുന്നു മുൻ മന്ത്രിയായ ഡോ തോമസ് ഐസക്കിന്റെ പ്രധാന ആരോപണം. കമ്യൂണിസ്റ്റുകളുടെ ചരിത്രം പ്രധാനമന്ത്രി പഠിക്കണമെന്നായിരുന്നു കോർപ്പറേറ്റുകളുമായുള്ള സഹകരണത്തെക്കുറിച്ചുള്ള മോദിയുടെ പ്രസംഗത്തിനുള്ള മറുപടി.

വിഴിഞ്ഞത്തിന്റെ ശില്പിയാര് എന്ന ചർച്ച ഒരാഴ്ചയിൽ അധികമായി കേരളത്തിൽ ഉയരാൻ തുടങ്ങിയിട്ട്. ആദ്യം പ്രതിപക്ഷനേതാവ് വി ഡി സതീശനെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതായിരുന്നു പ്രധാന വിവാദം. അവസാന നിമിഷം പേർ ഉൾപ്പെടുത്തിയെങ്കിലും സതീശൻ പരിപാടിയിൽ നിന്നും വിട്ടുനിന്നു. ഇത് പക്വതയില്ലായ്മയാണെന്നായിരുന്നു മന്ത്രി വി എൻ വാസവന്റെ നിലപാട്. ഇ കെ നായനാരാണ് എന്നും, കെ കരുണാകരനാണ് എന്നും ഉമ്മൻ ചാണ്ടിയാണെന്നുമുള്ള വാദങ്ങളും പ്രതിവാദങ്ങളും ഇപ്പോഴും ശക്തമായി ഉയർന്നുകൊണ്ടിരിക്കയാണ്.

ഇപ്പോൾ ബി ജെ പിയുടെ നേതാവായ പത്മജാ വേണുഗോപാൽ വിഴിഞ്ഞത്തിനായി കെ കരുണാകരൻ നടത്തിയ ശ്രമങ്ങൾ കോൺഗ്രസ് വിസ്മരിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തി. തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവന്റെ പങ്കിനെകുറിച്ചും പത്മജ വിസ്മരിച്ചിരുന്നു.

യു ഡി എഫ് ഭരണകാലത്താണ് വിഴിഞ്ഞം യാഥാർത്ഥ്യമാക്കാനുള്ള ആത്മാർത്ഥ നീക്കം നടന്നതെന്നും, ഉമ്മൻ ചാണ്ടിയാണ് അദാനിയുമായി സംസാരിച്ച് കരാറിലേക്ക് എത്തിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ തുടർച്ചയായി പറയുന്നുണ്ടെങ്കിലും അതിനെ നിരവധി ആരോപണങ്ങളാൽ തടയുകയാണ് ഭരണ കക്ഷി നേതാക്കൾ. കേവലം കല്ലിട്ടയാൾ മാത്രമായി മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ വിഴിഞ്ഞത്ത് നിന്നും മാറ്റി നിർത്തുന്നതും വിവാദമായി തുടരുകയാണ്.

Story Highlights : Vizhinjam port Controversies continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here