സംഗീതപ്പെയ്ത്തായി ‘ഇടവപ്പാതി’

പ്രണയവും മഴയും പണ്ടേ കൂട്ടുകാരാണ്. സംഗീതവും നൃത്തവും കൂടി ഒപ്പം ചേരുമ്പോള്‍ അതൊരു വിസ്മയിപ്പിക്കുന്ന അനുഭവമാകും. ലെനിന് രാജേന്ദ്രന് ചിത്രം ഇടവപ്പാതിയ്ക്കുള്ളതും ഇതേ അഭൗമ സൗന്ദര്യമാണ്. വാസവദത്തയും ഉപഗുപ്തനും ഉദാത്തപ്രണയവും വര്‍ത്തമാനകാല ടിബറ്റന്‍ ജീവിതവും ഇഴചേര്‍ന്നൊരു മനോഹരസ്വപ്നം പോലെയാണ് ഇടവപ്പാതിയെന്ന് പുറത്തുവന്ന ട്രെയിലറുകള്‍ സൂചിപ്പിക്കുന്നു.വശ്യമായ പ്രണയകഥയ്ക്ക് രമേശ് നാരായണന് ഈണം പകര്‍ന്ന സംഗീതം സ്വര്‍ണത്തിന് സുഗന്ധം കൂടിയായാലോ എന്ന സങ്കല്‍പ്പം പോലെയാണ്.ജയദേവന്റെ വരികള്‍ക്ക് രമേശ് നാരായണന് ഈണം പകര്‍ന്ന് മകള്‍ മധുശ്രീ നാരായണന് പാടിയിരിക്കുന്ന ‘പശ്യതി ദിശി ദിശി’ എന്ന് തുടങ്ങുന്ന ഗാനം മഴ പോലെ നമ്മെ മോഹിപ്പിക്കും. അച്ഛനെയും മകളെയും സംസ്ഥാനചലച്ചിത്രപുരസ്കാരത്തിലേക്ക് എത്തിച്ച ഒരു ഗാനം ഇതായിരുന്നു.പെയ്തുതോരുന്ന മഴ പോലെ സുഖം പകരുന്ന അനുഭവമാകുന്നു ഈ ഗാനവും അതിലെ ലെനിന് രാജേന്ദ്രന് ഫ്രെയിമുകളും. യോദ്ധായിലെ ഉണ്ണിക്കുട്ടനായി മലയാളികള്‍ മനസ്സിലേറ്റിയ സിദ്ധാര്‍ഥ് ലാമയും ഉത്തര ഉണ്ണിയും മനീഷാ കൊയ്രാളയും ശ്രീലക്ഷ്മി ശ്രീകുമാറും ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here