കെ.സി.ജോസഫ് മുൻകാലഅനുഭവങ്ങൾ ഓർക്കണമെന്ന് മുഖ്യമന്ത്രി

നിയമസഭയെ ബഹളമയമാക്കി തലശ്ശേരിയിലെ പെൺകുട്ടികളുടെ അറസ്റ്റ്.സഭ നിർത്തി വച്ച് യുവതികളെ അറസ്റ്റ് ചെയ്ത വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി.അടിയന്തിര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷവും ഒപ്പം ബിജെപി എംഎൽഎ ഒ രാജഗോപാലും സഭയിൽ നിന്നിറങ്ങിപ്പോയി.
കെ.സി.ജോസഫ് എംഎൽഎയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കിയത്.സംഭവത്തിൽ പോലീസ് വീഴ്ച വരുത്തിയെന്നും മുഖ്യമന്ത്രിയുടെ നിലപാടുകൾ നിരുത്തരവാദപരമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.ജാമ്യാപേക്ഷ സ്വീകരിക്കാൻ മജിസ്ട്രേറ്റ് തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സഭ നിർത്തി വച്ച് ചർച്ച ചെയ്യാനുള്ള ഗൗരവം വിഷയത്തിനില്ലെന്ന് പ്രതികരിച്ചു.ജാമ്യം എടുക്കാൻ തയ്യാറാകാഞ്ഞത് കൊണ്ടാണ് യുവതികൾക്ക് ജയിലിൽ പോകേണ്ടി വന്നത്.സുപ്രീംകോടതി മാനദണ്ഡങ്ങൾ അനുസരിച്ചാണ് നടപടികൾ സ്വീകരിച്ചത്.കെ.സി.ജോസഫിന്റേത് വിചിത്രമായ വാദങ്ങളാണ്.മുമ്പ് ഹൈക്കോടതി ജഡ്ജിയെ നീലക്കുറുക്കൻ എന്ന് വിളിച്ച വ്യക്തിയാണ്.കോടതിയെ വിമർശിക്കുന്ന കെ.സി.ജോസഫ് മുൻകാല അനുഭവങ്ങൾ ഓർക്കണം.തലശ്ശേരി അറസ്റ്റുമായി ബന്ധപ്പെട്ട പരാമർശം സ്വയം പിൻവലിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here