Advertisement

എൻഡോസൾഫാൻ ഇരകളെ തൊടരുതെന്ന് ബാങ്കുകളോട് സർക്കാർ

July 27, 2016
Google News 0 minutes Read
endosulfan

ക്യാബിനറ്റ് തീരുമാനങ്ങൾ പ്രഖ്യാപിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ബാങ്ക് വായ്പകളിൽ മൊറൊട്ടോറിയം അനുവദിച്ചു. ശമ്പള പരിഷ്‌കരണം, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് പുതിയ തസ്തികകൾ, ശബരി മല മണ്ഡല വിളക്ക്, തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പ് എന്നീ കാര്യങ്ങളിൽ കാബിനറ്റ് തീരുമാനമായി.

കാബിനറ്റ് തീരുമാനങ്ങളുടെ പൂർണ്ണ വിവരങ്ങൾ

1. എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സയ്ക്ക് എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികൾക്ക് ഉത്തരവ് തീയതി മുതൽ മൂന്നുമാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കാൻ തീരുമാനിച്ചു. റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉൾപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾക്ക് ഇത് ബാധകമാണ്.

2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് വേണ്ടി ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് 2വിൻറെ 25 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഈ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകി.

3. കൊച്ചി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെൻറ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

4. തിരുവിതാംകൂർകൊച്ചി ദേവസ്വംബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്നുപേരുടെ പാനൽ ഗവർണർക്ക് ശുപാർശ ചെയ്തു. റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജുമാരായ എം രാജേന്ദ്രൻനായർ, ഡി പ്രേമചന്ദ്രൻ, പി മുരളീധരൻ എന്നിവരുടെ പേരുകളാണ് ശുപാർശ ചെയ്തത്.

5. ശബരിമല മണ്ഡലമകരവിളക്ക് പ്രമാണിച്ച് തീർത്ഥാടനവുമായി നേരിട്ട് ബന്ധപ്പെടുന്ന ശബരിമലയിലേക്കുള്ള 17 റോഡുകളടക്കം 26 റോഡുകളുടെ അറ്റകുറ്റപണികൾക്കായി 8943.54 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതിയും പ്രത്യേകാനുമതിയും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി നിർദേശിച്ചിട്ടുള്ള റോഡുകളും ഇക്കൂട്ടത്തിൽപ്പെടും.

6. പത്തനംതിട്ട റാന്നിയിൽ ജലവിഭവ വകുപ്പിൻറെ കൈവശമുള്ള 74.90 ആർ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ പുനർനിക്ഷിപ്തമാക്കി. ഇവിടെ ഗവൺമെൻറ് ഐടിഐ സ്ഥാപിക്കുന്നതിന് നിലവിലെ ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വ്യവസായ പരിശീലന വകുപ്പിന് ഉപയോഗാനുമതി മാത്രം നൽകാനും തീരുമാനിച്ചു.

7. കോട്ടയം ജില്ലയിലെ മീനച്ചലിൽ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള 1.82 ഏക്കർ ഭൂമി റവന്യു വകുപ്പിൽ നിക്ഷ്പിതമാക്കി. ഇവിടെ ആധുനിക ഡ്രൈവർ ടെസ്റ്റിങ് യാഡ് നിർമിക്കുന്നതിന് നിലവിലെ ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി മോട്ടോർ വാഹന വകുപ്പിന് ഉപയോഗാനുമതി മാത്രം നൽകാനും തീരുമാനിച്ചു.

8. കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റി വാങ്ങാനുദ്ദേശിക്കുന്ന 184.28 ആർ ഭൂമിയുടെ ആധാര രജിസ്‌ട്രേഷനുള്ള മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഉൾപ്പെടെ 13,34,359 രൂപ (പതിമൂന്നു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി അമ്പത്തി ഒമ്പത് രൂപ മാത്രം) ഒഴിവാക്കി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here