ഷോട്ട് പുട് താരം ഇന്ദർജിത്തിന് തിരിച്ചടി, ഉത്തേജന മരുന്ന് പരിശോധന പരാജയം

ഉത്തേജന മരുന്ന് പരിശോധനയിൽ ഷോട്ട്പുട് താരം ഇന്ദർജിത്ത് സിംഗിന് തിരിച്ചടി. എ സാമ്പിളിന് പുറമെ ബി സാമ്പിളിലും ഉത്തേജന പരിശോധന പോസിറ്റീവ് ആയതോടെ ഇതോടെ ഇന്ദർജിത്തിന് ഒളിമ്പിക്സിൽ പങ്കെടുക്കാനാവില്ലെന്ന് ഉറപ്പായി.
നേരത്തെ നടത്തിയ എ സാമ്പിൾ പരിശോധനയിൽ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നാഡ ബി സാമ്പിൾ പരിശോധിച്ചത്. രണ്ട് സാമ്പിളിലും പരിശോധനാ ഫലം പോസ്റ്റീവ് ആയതോടെ നാല് വർഷത്തെ വിലക്ക് ഇന്ദർജിത്തിന് ലഭിക്കും.
നേരത്തെ ഉത്തേജക മരുന്ന് ഉപയോഗത്തിൽ പിടിക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം നർസിംഗ് യാദവിനുള്ള വിലക്ക് നാഡ നീക്കിയിരുന്നു. നർസിംഗ് ഇരയാവുകയായിരുന്നുവെന്നായിരുന്നു നാഡയുടെ കണ്ടെത്തൽ.
തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തന്നെ കുടുക്കിയതാണെന്നും ഇന്ദർ ജിത്ത് സിങ് നേരത്തെ പറഞ്ഞിരുന്നു.
20.65 മീറ്റർ ഷോട്ട് പായിച്ചാണ് റിയോ ഒളിംപിക്സിന് ഇന്ദർജിത്ത് യോഗ്യത നേടിയത്. റിയോയിലേക്ക് ഇത്തവണ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമായിരുന്നു ഇന്ദർജിത്ത്. ഷോട്ട് പുട്ടിൽ റിയോയിലേക്കുള്ള ഏക ഇന്ത്യൻ താരം കൂടിയായിരുന്നു അദ്ദേഹം. ഇതോടെ ഷോട്ട് പുട്ടിലെ ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷ ഇല്ലാതായി.
ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗ്രാന്റ് പ്രിക്സ് ,ലോക യൂണിവേഴ്സിറ്റി മീറ്റ് എന്നീ മൽസരങ്ങളിൽ കഴിഞ്ഞ വർഷം സ്വർണം നേടിയ ഇന്ദർജിത്ത് കഴിഞ്ഞ ഏഷ്യൻ ഗെയിസിൽ വെങ്കെലവും നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here