ശബരീനാഥന്‍ നടത്തിയ ബലിതര്‍പ്പണത്തിന് ചില പ്രത്യേകതകൾ ഉണ്ട്

കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ അരുവിക്കരയിലെ പുതിയ ബലിമണ്ടപത്തില്‍ ആണ് ബലിതര്‍പ്പണം നടത്തിയത്. കർക്കടക വാവ് ബലി ദിനത്തിൽ പുലര്‍ച്ചെ 6 മണിയോടെ അരുവിക്കരയിലെത്തിയ എം.എല്‍.എ തര്‍പ്പണത്തിനുശേഷം അരുവിക്കര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി, ക്ഷേത്ര സദ്യാലയത്തില്‍ നിന്നും പ്രഭാത ഭക്ഷണവും കഴിച്ചു.
ശബരീനാഥന്‍റെ പിതാവ് ജി.കാര്‍ത്തികേയന്‍ സ്പീക്കറായിരിക്കെയാണ് അരുവിക്കരയില്‍ ബലിമണ്ടപവും ബലിക്കടവും ചെക്ക് ഡാമും നിര്‍മ്മിക്കാന്‍ 7 കോടി രൂപ അനുവദിച്ചത്. പണി മുഴുവന്‍ പൂര്‍ത്തിയാക്കും മുന്‍പ് അദ്ദേഹം വിടപറഞ്ഞെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കി ഉത്ഘാടനം ചെയ്തത് ശബരീനാഥന്‍റെ നേതൃത്വത്തിലായിരുന്നു. പിതാവിന്‍റെ ഓര്‍മ്മകളുമായാണ് അതേ ബലിമണ്ടപത്തില്‍ ശബരീനാഥന്‍ തര്‍പ്പണം നടത്തിയത്.
തര്‍പ്പണം നടക്കുന്ന ഡാം സൈറ്റ് പരിസരത്തെ എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് എം എൽ എ മടങ്ങിയത്. കൂടാതെ മണ്ഡലത്തിലെ മറ്റ് പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളും എം.എല്‍.എ സന്ദര്‍ശിച്ചു.