എന്തിന് ഇത്തരം വിവാദങ്ങൾ!!

അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാക്കിന്റെ മരണവാർത്ത മണിക്കൂറുകളോളം മാധ്യമങ്ങളിൽ നിന്ന് മറച്ച് വച്ചത് താരനിശ മുടങ്ങാതിരിക്കാൻ വേണ്ടിയാണെന്ന ആരോപണവുമായി സംവിധായകൻ അലി അക്ബർ.മോഹൻലാലിനെ ആദരിക്കനായി കോഴിക്കോട് സംഘടിപ്പിച്ച മോഹനം 2016 മുടങ്ങുമെന്ന പേടിയിലാണ് വിവരം മറച്ചുവച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ രാവിലെ 11.30 ാേടെയായിരുന്നു റസാഖിന്റെ അന്ത്യം.എന്നാൽ ഈ വാർത്ത പുറം ലോകം അറിയുന്നത് രാത്രി ഒമ്പതരയോടെയാണ്.
മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങൾ പങ്കെടുത്ത ഷോ അവസാനിക്കുന്നതുവരെ വിവരം പുറത്തുവിടേണ്ടെന്ന് ചലച്ചിത്രമേഖലയിലുള്ളവർ തീരുമാനിച്ചതായാണ് അലി അക്ബറിന്റെ ആരോപണം.കൊച്ചിയിൽ വച്ച് മരിച്ച ആളുടെ മൃതദേഹം എങ്ങനെ വാർത്ത വന്നതിന് പിന്നാലെ കോഴിക്കോട് പൊതുദർശനത്തിന് വയ്ക്കാൻ പറ്റിയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
മോഹനം പരിപാടി നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കോഴിക്കോട് ബൈപ്പാസിൽ ഒന്നരമണിക്കൂറോളം പിടിച്ചിട്ടതായും ആരോപണമുണ്ട്.അലി അക്ബറിന്റെ പരാമർശങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് സംവിധായകൻ വിനയനും രംഗത്തെത്തി.എന്നാൽ,ചാനലിൽ ആളാവാൻ വേണ്ടി അലി അക്ബർ എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്നാണ് നിർമ്മാതാവ് സിയാദ് കോക്കർ പ്രതികരിച്ചത്.മൃതദേഹത്തോടൊപ്പം സിയാദ് കോക്കറുമുണ്ടായിരുന്നു.
മൃതദേഹം വൈകിപ്പിച്ചത് വാസ്തവമാണെങ്കിൽ കൂടി സിനിമാ പ്രവർത്തകരെ കുറ്റം പറയരുതെന്നാണ് സലിം കുമാർ പ്രതികരിച്ചത്.ടി എ റസാഖ് ഉൾപ്പടെയുള്ള കലാകാരന്മാരെ സഹായിക്കാൻ വേണ്ടി നടത്തിയ പരിപാടിയാണ് മോഹനം. ചികിത്സയിലായിരുന്ന റസാഖ്,ഗായിക മച്ചാട്ട് വാസന്തി,എഡിറ്റർ വിൻസന്റ് ഡിക്രൂസ്,നടൻ രാജൻ പാടൂർ എന്നിവർക്കുള്ള ധനശേഖരണാർഥം നടത്തിയ പരിപാടിയാണ് മോഹനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here