കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം; അനിൽ അക്കര എംഎൽഎയ്ക്ക് പരിക്ക്
കോൺഗ്രസ് പ്രലർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. അനിൽ അക്കര എംഎൽഎയ്ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പീഡനകേസിൽ സി.പി.എം കൗൺസിലർ പി. ജയന്തൻ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്തമായതോടെ പോലീസ് ലാത്തി വീശി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്ത് വേദി വിട്ട ശേഷമായിരുന്നു സംഘർഷം. കലക്ട്രേറ്റിനു മുന്നിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ബാരികേഡുകൾ മറികടക്കാൻ ശ്രമിക്കുകയും പൊലീസിനെ പ്രകോപിപ്പിക്കുകയും ചെയ്തു.
കോൺഗ്രസ് പ്രവർത്തകർ പോലീസിന് നേരെ കല്ലെറിയുകയും കൊടികെട്ടിയ വടികൾകൊണ്ട് എറിയുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ചിതറിയോടി. ലാത്തി ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും മുൻ നിരയിലുണ്ടായിരുന്ന അനിൽ അക്കരയുടെ കൈയൊടിയുകയും ചെയ്തു.
പരിക്കേറ്റവരെ കളക്ട്രേറ്റിന് മുന്നിൽ കിടത്തി പ്രവർത്തകർ വീണ്ടും മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചു. എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here