അമ്മയെ ചികിത്സിക്കാൻ വൈകി; ബാലചന്ദ്രമേനോന്റെ കത്ത്

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് റിമാന്റിൽ കഴിയുന്ന സാഹചര്യത്തിൽ താര സംഘടന അമ്മയ്ക്ക് നടനും സംവിധാനയകനുമായ ബാലചന്ദ്രമേനോന്റെ കത്ത്. അമ്മയ്ക്കുള്ള ചികിത്സ എത്രയും പെട്ടന്ന് ആരംഭിക്കണമെന്നും അമ്മയെ ഇല്ലാതാക്കാനുള്ള ഇടവരുത്തരുതെന്നും ബാലചന്ദ്രമേനോൻ.
കത്ത് ഇങ്ങനെ
അമ്മയുടെ ഭാരവാഹികൾക്കും അംഗങ്ങൾക്കും മുന്നിൽ ഒരു സ്ഥാപക മെമ്പർ എന്നനിലയിൽ എനിക്ക് പറയാനുള്ളത് ……
അത്യന്തം വേദനയോടെയാണ് ഈ കുറിപ്പ് . വിശകലനത്തിനോ വിശദീകരണത്തിനോ മുതിരുന്നില്ല. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്തു അമ്മയുടെ ശ്രദ്ധയിൽ പെടുത്തുക എന്നത് എന്റെ കടമയായതുകൊണ്ടു കുറിക്കുന്നു…
‘അമ്മ എന്ന സംഘടനയെ ഞാൻ എന്റെ വീഡിയോയിൽ പറഞ്ഞതുപോലെ ചെണ്ടയാക്കുന്ന രീതിക്കു അവസാനം ഉണ്ടാകണം. ആർക്കും എന്തും പറയാമെന്നു മട്ടിൽ സംഗതികൾ പുരോഗമിക്കുംമ്പോൾ ‘അമ്മ ഭാരവാഹികൾ ( പ്രസിഡണ്ട്, സെക്രട്ടറി ,എക്സിക്യൂട്ടീവ് അംഗങ്ങൾ….തുടങ്ങിയവർ ) മൗനം പാലിക്കുന്നത് എത്രയും പെട്ടന്ന് അവസാനിപ്പിക്കണം ….ഇപ്പോൾ മൗനം ഭജിക്കുന്നത് ‘വിദ്വാന് ഭൂഷണം ‘ എന്ന രീതിയിലല്ല മറി ച്ചു ‘ആസനത്തിൽ ആലു മുളച്ചാലും ഭൂഷണം ‘എന്നേ പൊതുജനം കരുതൂ . പൊതുസമൂഹത്തിൽ സിനിമക്ക് അകത്തും പുറത്തും പിറവിയെടുക്കുന്ന അഭ്യൂഹങ്ങൾ അന്തസ്സായി നേരിട്ടേ പറ്റൂ .
അടിയന്തരമായി ‘അമ്മ’ യുടെ ഭാരവാഹികൾ ഒരു പ്രത്യേക പത്രസമ്മേളനം വിളിച്ചുകൂട്ടി അമ്മയുടെ നയം വ്യക്തമാക്കുക. അതെ തുടർന്ന് ഒരു പ്രത്യേക ജനറൽ ബോഡി വിളിച്ചുകൂട്ടി അംഗങ്ങളുടെ മനസ്സിൽ ഉണ്ടാകാൻ സാധ്യതയുള്ള ‘ചാഞ്ചാട്ടങ്ങൾ ‘ ദൂരീകരിക്കുക.
അമ്മ …..പലരും പാടുപെട്ടു കെട്ടിപ്പൊക്കിയ ഒരു കൂട്ടായ്മ നില നിൽക്കണം….അഭിപ്രായങ്ങൾക്കനുസരിച്ചു പിരിച്ചു വിടുന്ന ശീലം ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്തു ഒറ്റ സംഘടനയും ഇന്ന് കാണില്ലല്ലോ .എന്നു മാത്രമല്ല , ഒരു വ്യക്തിയോ ഏതാനും പേരോ ചെയ്തു എന്നു പറയപ്പെടുന്ന ഒരു ഹീന കൃത്യത്തിന്റെ പേരിൽ അതിനുള്ള പരിഹാരം അമ്മയെ വിഴുപ്പലക്കുന്ന കല്ലാക്കുകയല്ല വേണ്ടത് തക്കതായ പരിഹാരം കണ്ടത്തുകയാണ് വേണ്ടത്. ഏത്രയും പെട്ടന്നു ചികിൽസ ആരംഭിക്കണമെന്നർത്ഥം …..
മറുപടിയും നടപടിയും പ്രതീക്ഷിക്കുന്നു …
സ്നേഹപൂർവ്വം
ബാലചന്ദ്ര മേനോൻ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here