ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധ ക്ഷണിക്കാൻ ഇനി മുതിർന്ന അഭിഭാഷകർക്ക് അവസരമില്ല

സുപ്രീം കോടതിയിൽ ഇനി മുതിർന്ന അഭിഭാഷകർക്ക് മെൻഷനിംഗ് (ശ്രദ്ധക്ഷണിക്കൽ) ചെയ്യാനാകില്ല. മലയാളി അഭിഭാഷകനായ പി വി ദിനേശിന്റെ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി തുടർന്നുപോന്ന ഈ കീഴ് വഴക്കം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അവസാനിപ്പിച്ചത്.
ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ രാവിലെ നടക്കുന്ന മെൻഷനിംഗ് സമയത്ത് കേസുകൾ വേഗത്തിൽ കേൾക്കാനും മാറ്റിവയ്ക്കാനും മുതിർന്ന അഭിഭാഷകർ ആവശ്യപ്പെടാറുണ്ട്. ഇതിന് ലക്ഷങ്ങളാണ് മുതിർന്ന അഭിഭാഷകർ ഫീസായി വാങ്ങുന്നത്. അതേസമയം മെൻഷനിംഗിൽ മുതിർന്ന അഭിഭാഷകർ പങ്കെടുക്കാൻ പാടില്ല. ഇത് മറികടന്നാണ് വര്ഞഷങ്ങളായി മുതിർന്ന അഭിഭാഷകർ ലക്ഷങ്ങൾ ഫീസ് വാങ്ങി മെൻഷനിംഗിൽ പങ്കെടുക്കുന്നത്. 1993 ൽ എംഎൽ വെങ്കട്ടചെല്ലയ്യ ചീഫ് ജസ്റ്റിസായിരിക്കെ മുതിർന്ന അഭിഭാഷകർ മെൻഷൻ ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുനഃസ്ഥാപിച്ചത്.
രാവിലെ 10.30യ്ക്ക് തുടങ്ങുന്ന മെൻഷനിംഗ് അര മണിക്കൂർ നീണ്ട് നിൽക്കും ഈ സമയത്താണ് കേസുകൾ മാറ്റി വയ്ക്കണമോ എന്നും വേഗത്തിൽ കേൾക്കണമെന്നുമടക്കമുള്ള കാര്യങ്ങൾ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെടുക. മുതിർന്ന അഭിഭാഷകർക്ക് ക്യൂ നിൽക്കേണ്ടതില്ലാത്തതിനാൽ അവസരം അവർക്ക് മാത്രമാണ് ലഭിക്കുന്നതെന്നും ലക്ഷങ്ങൾ ഫീസായി നൽകാനില്ലാത്ത കക്ഷികളുടെ കേസുകൾ കെട്ടിക്കിടക്കുകയാണെന്നും പി വി ദിനേശ് കോടതിയിൽ വാദിച്ചു. കഴിഞ്ഞ ദിവസം കോടതിയിൽ മെൻഷനിംഗ് നടക്കവെയാണ് ദിനേശ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. എന്നാൽ ദിനേശിന്റെ വാദം അന്ന് ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. ഇരുവരും തമ്മിൽ വാദപ്രതിവാദങ്ങളുമുണ്ടായി.
എന്നാൽ സെപ്തംബർ 20ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ മെൻഷൻ ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് പഴയ ഉത്തരവ് പുനഃസ്ഥാപിച്ചത്. ഇതോടെ ഇനി മെൻഷൻ ചെയ്യാൻ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓൺ റക്കാഡുമാർക്ക് മാത്രമേ അവസരമുണ്ടാകൂ. ഇതിൽ മുതിർന്ന അഭിഭാഷകർ പങ്കെടുക്കരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here