ചാലക്കുടിയിലെ ബ്രോക്കറിന്റെ കൊലപാതകം; അഡ്വ. ഉദയഭാനുവിനെതിരെ മൊഴി

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലയില്‍ വഴിത്തിരിവ്. സംഭവത്തില്‍ പ്രശസ്ത അഭിഭാഷകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തരത്തിലെ വാര്‍ത്തകള്‍ ഇന്നലെ മുതല്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ അഡ്വക്കേറ്റ് ഉദയഭാനുവിനെതിരെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്. ഉദയഭാനുവില്‍ നിന്ന് വധ ഭീഷണിയുണ്ടായിരുന്നുവെന്നാണ് മൊഴി.
അങ്കമാലി സ്വദേശി രാജീവന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വസ്തു ഇടപാടിനായി അഡ്വാന്‍സായി നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണം.അഭിഭാഷകന്റെ കൊട്ടേഷൻ പ്രകാരമായിരുന്നു കൊലപാതകം എന്നാണ് സൂചന. പരിയാരം തവളപ്പാറയിൽ എസ്ഡി കോൺവെന്റിന്റെ കെട്ടിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉദയഭാനുവുമായി രാജീവിന് നേരത്തേ റിയല്‍ എസ്റ്റേറ്റ് ബന്ധം ഉണ്ടായിരുന്നു. കേസുകളില്‍ നിന്ന് ലഭിക്കുന്ന പണം റിയല്‍ എസ്റ്റേറ്റില്‍ മുടക്കിയിരുന്നു, കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചായിരുന്നു ഈ വസ്തു ഇടപാട്. ഇത് തനിക്ക് അറിയാവുന്നതിനാല്‍ തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് രാജീവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദയഭാനുവിന്റെ വസ്തു ഇടപാടുകളുടെ രേഖ തന്റെ കൈവശമുണ്ട്. ഇത് തട്ടിയെടുക്കാന്‍ ഉദയഭാനു ശ്രമിക്കുന്നുണ്ടെന്ന് കാണിച്ച് ജൂണില്‍ മുഖ്യമന്ത്രിയ്ക്കും രാജീവ് പരാതി നല്‍കിയിരുന്നു. അങ്കമാലി സ്വദേശി ജോണിയ്ക്കെതിരെയും രാജീവ് പരാതി നല്‍കിയിട്ടുണ്ട്. ജോണി രാജീവിന്റെ മരണശേഷം ആദ്യം വിളിച്ചത് ഉദയഭാനുവിനെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here