നഴ്സുമാര്‍ വീണ്ടും സമരത്തിന്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാൻ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല. ഇതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. മാനേജ്മെന്റുകളുടെ തരംതാഴ്ത്തല്‍ അടക്കം പ്രതികാര നടപടികൾ തുടരുകയാണെന്ന് നഴ്സുമാര്‍ ആരോപിക്കുന്നു. സംസ്ഥാന വ്യാപകമായി വീണ്ടും പണി മുടക്കാനാണ് തീരുമാനം.
കഴിഞ്ഞ ജുലൈ 20നാണ് മുഖ്യമന്ത്രി ഇടപെട്ട് ശമ്പളം കൂട്ടാൻ ആശുപത്രി മാനേജ്മെന്റുകളുമായി ധാരണയിലെത്തിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി നടത്തിയ സമരം നഴ്സുമാര്‍ പിന്‍വലിച്ചത്. എന്നാല്‍ നാളിതുവരെയായിട്ടും മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ ധാരണായ ശമ്പളം നഴ്സുമാര്‍ക്ക് നല്‍കാന്‍ മാനേജ് മെന്റ് തയ്യാറായില്ല.
ശമ്പള വർദ്ധനയിൽ ചർച്ചകൾ തുടരുകയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ വര്‍ധന അതേപടി അംഗീകരിച്ചാല്‍ ചികില്‍സ ചെലവ് ഉള്‍പ്പെടെ കൂടുമെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. ശമ്പള പരിഷ്കരണ റിപ്പോർട്ട് നല്‍കിയ വിദഗ്ധ സമിതിയുടെ ശുപാർശകള്‍ 5ന് ചേരുന്ന വ്യവസായ ബന്ധ സമിതി വീണ്ടും ചർച്ച ചെയ്യും. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നഴ്സുമാരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here