ഉബർ ടാക്‌സി ഡ്രൈവർക്കെതിരെ കേസ്; പോലീസിന് കോടതിയുടെ വിമർശനം

കൊച്ചിയിൽ യുവതികളുടെ മർദനമേറ്റ ഉബർ ടാക്‌സി ഡ്രൈവർക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പോലീസിനെ വിമർശിച്ച് ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് യുവതി പരാതി നൽകിയതിനെ തുടർന്ന് ഡ്രൈവർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനെതിരെ ഉബർ ടാക്‌സി ഡ്രൈവർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പോലീസിന് വിമർശനം.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് കേസെടുക്കുകയാണോ എന്നും വ്യക്തമായി അന്വേഷിക്കേണ്ടതല്ലേ എന്നും കോടതി നേരത്തേ പോലീസിനോട് ചോദിച്ചിരുന്നു. വസ്തുതകൾ പരിശോധിച്ചോ എന്നും കോടതി ആരാഞ്ഞു. ഡ്രൈവർ ഷെഫീഖിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
പോലീസുദ്യോഗസ്ഥൻ നടപടിക്ക് അർഹനാണെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താൻ കോടതി തുനിഞ്ഞെങ്കിലും മേലിൽ ആവർത്തിക്കരുതെന്ന നിർദേശം നൽകാമെന്ന പ്രോസി കൂട്ടറുടെ ഉറപ്പിൽ നടപടി ഒഴിവാക്കി.
വെറുമൊരു മർദ്ദനക്കേസിൽ പോലീസ് അനാവശ്യമായി കേസെടുത്തെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്ത്രിത്വത്തെ അപമാനിച്ചുവെന്നാരോപിച്ച വകുപ്പ് നിലനിൽക്കില്ലെന്ന് അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ ഡ്രൈവർക്ക് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here