എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കും
ഒരു മലയാളം ടെലിവിഷൻ ന്യൂസ് ചാനൽ നടത്തിയ ഹണി ട്രാപ്പിൽ രാജിവയ്‌ക്കേണ്ടി വന്ന എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകും. എൻ സി പി മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വിവാദ ചാനൽ ജീവനക്കാരി മാനേജുമെന്റുമായി നിലനിന്നിരുന്ന തർക്കങ്ങൾ ഒഴിവാക്കി പരാതി പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത് സംബന്ധിച്ച് അണിയറ ചർച്ചകൾ പുരോഗമിക്കുകയാണ്. എൻ സി പി യ്ക്ക് മന്ത്രിസ്ഥാനം തന്നെ ഇല്ലാതാകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുതെന്ന പ്രഫുൽ പട്ടേലിന്റെ അഭ്യർത്ഥന മാനിച്ച് പിണറായി വിജയൻ തന്നെയാണ് എ കെ ശശീന്ദ്രനെ തിരിച്ചു കൊണ്ട് വരുന്നതിനെ കുറിച്ചുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞത്. ഇതോടെ ശശീന്ദ്രൻ ക്യാംപ് നടത്തിയ ശ്രമങ്ങളെ തുടർന്നാണ് സമവായം ഉണ്ടാകുന്നത്.
എൽ ഡി എഫ് പദ്ധതി ഇതാണ്
എ കെ ശശീന്ദ്രൻ രാജി വച്ച ശേഷം മന്ത്രിയാകുമ്പോൾ തോമസ് ചാണ്ടി അന്ന് പരസ്യമായി നൽകിയ വാഗ്ദാനം ഈ അവസരത്തിൽ ഉപയോഗിക്കുക. നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമ്പോൾ മന്ത്രി സ്ഥാനം താൻ തിരികെ നൽകും എന്നതായിരുന്നു ചാണ്ടിയുടെ വാക്ക്. കായൽ കയ്യേറ്റം, നികത്തൽ , സ്‌കാനിയ വാടകയ്‌ക്കെടുത്തത്തിലെ അഴിമതി തുടങ്ങിയ വിഷയങ്ങളിൽ രാജി വേണ്ട. പകരം കേസിൽ നിന്നും വിമുക്തനായി വരുന്ന ശശീന്ദ്രന് വേണ്ടി സ്ഥാനത്യാഗം ചെയ്യുന്ന പരിവേഷത്തിൽ തോമസ് ചാണ്ടിയെ ഒഴിവാക്കാം.
വിവാദ ചാനലിലെ ‘ഫോൺ ഹണി’യുടെ കേസ് എന്താവും ?
വിവാദ ചാനൽ ജീവനക്കാരിയുടെ കേസ് ഒരു സാധാരണ കേസ്സല്ല. സംസാരത്തിലൂടെയുള്ള മാനഭംഗം, സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ഗുരുതരമായ വിഷയങ്ങളാണ് പരാതിയിലുള്ളത്. മാത്രമല്ല ഇത് സംബന്ധിച്ച് സർക്കാർ നിയോഗിച്ച ഒരു അന്വേഷണ കമ്മീഷന്റെ പ്രവർത്തനവും നിലവിലുണ്ട്. ഈ രണ്ടു സാഹചര്യവും നിലനിൽക്കെയാണ് ചാനൽ ജീവനക്കാരി കേസിൽ നിന്നും പിന്മാറാൻ ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാൽ ഗുരുതരമായ സാഹചര്യത്തിൽ സമൂഹത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയ കേസ് അപ്പാടെ ഇല്ലാതാക്കുന്ന ഒരു വിധി ഹൈക്കോടതിയിൽ നിന്നും ലഭിക്കാനിടയില്ല. ഒന്നാമത് മജിസ്‌ട്രേട് കോടതിയിൽ യുവതി നൽകിയ സ്വകാര്യ അന്യായം പൊലീസിലേക്ക് റെഫർ ചെയ്തു നടപടികൾ ആരംഭിച്ചാൽ യുവതി സാക്ഷി മാത്രമാകും. സാക്ഷിയും പ്രതി സ്ഥാനത്തുള്ളയാളും കോടതിയ്ക്ക് പുറത്ത് ഒത്തു തീർന്നാൽ കേസ് വിചാരണ കൂടാതെ അപ്പാടെ ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകില്ല. വിചാരണ വേളയിൽ യുവതി കൂറുമാറിയാൽ മാത്രമേ കേസ് ഇല്ലാതാകൂ എന്നതാണ് സാധാരണയുള്ള നടപടിക്രമം. ഒത്തു തീർക്കാൻ സാധ്യതയുള്ള വകുപ്പുകൾ അല്ല ഈ കേസിൽ ചേർത്തിരിക്കുന്നതും
ശശീന്ദ്രനെ മന്ത്രി സഭയിലേക്ക് കൊണ്ടുവന്നു ചാണ്ടിയ്ക്ക് മാന്യമായ എക്‌സിറ്റ് ഉണ്ടാക്കാനുള്ള രാഷ്ട്രീയ തന്ത്രം ഫലവത്താകുമോ എന്ന് കാത്തിരുന്നു കാണാം.
AK Saseendran on his way back to ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here