Advertisement

ഇനി ജയയ്ക്ക് പകരം ടിടികെ

December 24, 2017
1 minute Read
ttv

ജയലളിതയുടെ മരണത്തോടെയാണ് ആര്‍ കെ നഗര്‍ രാജ്യത്തിന്റെ മുന്നിലേക്ക് വരുന്നത്. ജയയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് മുന്നിലേക്കാണ് ടിടിവി ദിനകരനും, പനീര്‍ സെല്‍വത്തിന്റെ സ്ഥാനാര്‍ത്ഥിയായി മധുസൂദനനും, ഡിഎംകെയുടെ നേതാവ് മരുതു ഗണേഷും സ്ഥാനാര്‍ത്ഥിയായി നിരന്ന് നിന്നത്. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും ഡി.എം.കെ.യും വാശിയോടെ പോരാടിയ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം തന്നെയാണ് നടന്നതും.  ഭരണ പക്ഷമെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിന് വളരെ പ്രധാനപ്പെട്ടത്, മന്നാര്‍ഗുഡി സംഘത്തില്‍ നിന്ന് പാര്‍ട്ടി പിടിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് അങ്ങനെ ആര്‍ കെ തെരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. ജയയുടെ മരണത്തോളം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ദിനങ്ങളായിരുന്നു പിന്നീട് പനീര്‍സെല്‍വത്തിന്റെ പാര്‍ട്ടി പിളര്‍ത്തലും, പളനി സ്വാമി പനീര്‍സെല്‍വം ഒത്ത് ചേരലുമെല്ലാം ചര്‍ച്ചയായി.


പണക്കൊഴുപ്പിന്റെ രാഷ്ട്രീയം
പണക്കൊഴുപ്പിന്റെ രാഷ്ട്രീയവും പ്രചരണവുമാണ് ടിടിവി ദിനകരന്റെ സ്ഥാനാര്‍ത്ഥി പ്രവേശത്തോടെ ആര്‍കെ നഗറും രാജ്യവും സാക്ഷിയായത്. പണക്കൊഴുപ്പില്‍ ദിനകരന്‍ പക്ഷത്തോടൊപ്പം എത്താന്‍ മറ്റ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പ്രചരണത്തില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായതും ഈ പണക്കൊഴുപ്പ് തന്നെയായിരുന്നു. ശശികലയുടെ സഹോദരി പുത്രനാണ് ടിടിവി ദിനകരന്‍. അനധികൃത സ്വത്ത് കേസില്‍ ജയില്‍ പോകുന്നതിന് മുമ്പായി ദിനകരനെ എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം ഇല്ലാത്ത പോസ്റ്റ് സൃഷ്ടിച്ചാണ് ദിനകരനെ നിയമിച്ചതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പിന് ചൂട് പിടിപ്പിച്ച് ദിനകരന്‍ എത്തിയത്.

കൊഴുപ്പേകി അറസ്റ്റ്

ഇലക്ഷനില്‍ രണ്ടില ചിഹ്നത്തിനായി കൈക്കൂലി നല്‍കിയെന്ന കേസില്‍ ഈ വര്‍ഷം ഏപ്രിലിലാണ് ടിടിവി ദിനകരന്‍ അറസ്റ്റിലാകുന്നത്. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർക്കു കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇലക്ഷൻ കമ്മീഷന് കൈക്കൂലി നൽകുന്നതുമായി സംബന്ധിച്ച് ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖറുമായി സംസാരിച്ചെന്നായിരുന്നു കേസ്. പിടികൂടുമ്പോള്‍ 1.3 കോടി രൂപ ചന്ദ്രശേഖറിന്റെ പക്കല്‍ ഉണ്ടായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ താന്‍ ദിനകരന്റെ ഇടനിലക്കാരനാണെന്ന് ചന്ദ്രശേഖര്‍ പൊലീസിൽ മൊഴി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് ദല്ലാള്‍ വഴി 50 കോടി രൂപ നല്‍കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ശശികല-പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരുന്നു. പിന്നീട് രണ്ടില ചിഹ്നം പനീര്‍സെല്‍വം വിഭാഗത്തിലെ മധുസൂദനന് ലഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ടിടിവി ഏറെ മുന്നില്‍ എത്തിയിരുന്നു.

അവസാന അടവായി വീഡിയോ
ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിന്‍റെ തലേന്ന്, അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ കഴിയുന്ന വീഡിയോ പുറത്ത് വിട്ടതാണ് ടിടിവി ദിനകരന്റെ ഭാഗത്ത് നിന്നുണ്ടായ അവസാന ട്വിസ്റ്റ്. എങ്ങനെയെങ്കിലും ജയം ഉറപ്പിക്കാന്‍ നടത്തിയ അവസാന അടവായിരുന്നു അത്. ആശുപത്രിക്കിടക്കയിൽ ജയലളിത ഒരിയ്ക്കലും സ്വബോധം വീണ്ടെടുത്തിരുന്നില്ലെന്നും പിന്നീട് മരിച്ചുവെന്നും അതിനാലാണ് അവരെ കാണാൻ ആരെയും ശശികല അനുവദിയ്ക്കാതിരുന്നതെന്നും ഉൾപ്പടെയുള്ള ആരോപണങ്ങളുടെ വായടപ്പിക്കാന്‍ ഇതോടെ ടിടിവിയ്ക്കായി.



ശരിവച്ച് എക്സിറ്റ് പോള്‍ ഫലം

ഇപ്പോഴത്തെ ഫലങ്ങളെ ശരിവയ്ക്കും വിധത്തിലാണ് ഡിസംബര്‍ 22ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നത്. തമിഴ്നാട്ടിലെ ചാനലുകള്‍ നടത്തിയ സ്വതന്ത്ര സര്‍വെയിലാണ് ഈ ഫലം വന്നത്. രണ്ട് ലക്ഷധികം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1071ആളുകളെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയതെന്ന് വിമര്‍ശനം ഉണ്ടായെങ്കിലും ഈ എക്സിറ്റ്പോള്‍ തന്നെയാണ് ഇപ്പോള്‍ യഥാര്‍ത്ഥ ഫലത്തിലും പ്രതിഫലിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top