ബാർ കോഴ കേസ് ചർച്ച ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾക്ക് വിലക്ക്

ബാർ കോഴ കേസ് ചർച്ച ചെയ്യുന്നതിൽ നിന്നും ഹൈക്കോടതി മാധ്യമങ്ങളെ വിലക്കി. മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതും ചർച്ച ചെയ്യുന്നതും കോടതി തടഞ്ഞു.
കേസ് വിവരങ്ങൾ ചോർന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട് ചോർന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിനു ഉത്തരവിട്ടതായും വിജിലൻസ് കോടതിയിൽ ബോധിപ്പിച്ചു. വിജിലൻസ് ഫയലുകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായി കോടതി വാക്കാൽ നിരീക്ഷിച്ചു.
രേഖകൾ ചോപർന്നതിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്ന് വിജിലൻസ് അറിയിച്ചു. കേസിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന് പോലീസിനോട് ഹൈക്കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജിലൻസ് ഡയറക്ടറോ ഉദ്യോഗസ്ഥരോ വെളിപ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടു.
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ഒരു ചാനലിൽ കണ്ടെന്ന് കോടതി വാദത്തിനിടെ പറഞ്ഞു.
ഇതെങ്ങനെ സംഭവിച്ചുവെന്നും കോടതി വിജിലൻസ് അഭിഭാഷകനോട് ആരാഞ്ഞു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കില്ലെന്ന് സർക്കാർ കോടതിയിൽ ഉറപ്പ് നൽകി. ബാർ കോഴയിൽ വിജിലൻസ് ഡയറക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട് മാധ്യമങ്ങൾ ചർച്ചയാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിനെ തുടർന്ന് കോടതി സ്വമേധയാ വിജിലൻസ് ഡയറക്ടറോട് വിശദീകരണം തേടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here