വെടിനിർത്തലിന് തയാറെന്ന് ഹമാസ്; യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകൾ പാലിക്കണമെന്ന് ഇസ്രയേൽ

വെടിനിർത്തലിന് തയാറെന്ന് ഹമാസ്. ഗസയുടെ നിയന്ത്രണത്തിനായി ഒരു സ്വതന്ത്ര ഭരണകൂടം രൂപീകരിക്കുന്നതിന് തയാറാണെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന സമഗ്രമായ വെടിനിർത്തലിന് സമ്മതമാണെന്നും ഹമാസ് പറഞ്ഞു. പ്രസ്താവനയിലൂടെയാണ് ഹമാസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ ഹമാസിന്റെ പ്രസ്താവന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. യുദ്ധം ഉടനടി അവസാനിപ്പിക്കാനായി മന്ത്രിസഭ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കണമെന്നാണ് ഇസ്രയേലിന്റെ നിലപാട്.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്ക് പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേൽ ധനകാര്യമന്ത്രി ബസലേൽ സ്‌മോട്രിച്ച് പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.ഗസയിൽ ഇസ്രയേൽ ഇന്നലെ നടത്തിയ ആക്രമണത്തിൽ 73 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഗസ പിടിച്ചെടുക്കാൻ 60,000ത്തോളം വരുന്ന കരുതൽ സൈനികരെ സെപ്റ്റംബർ ആരംഭത്തോടെ ഗസയിൽ വിന്ന്യസിക്കുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. സൈന്യം നീക്കം തുടങ്ങിക്കഴിഞ്ഞാൽ ആയിരക്കണക്കിന് പലസ്തീനികൾ ഗസ സിറ്റിയിൽ നിന്ന് തെക്കൻ ഗസയിലേക്ക് നീങ്ങേണ്ടിവരും. വെടിനിർത്തൽ ധാരണകൾക്ക് തയ്യാറാകാതെ നിഷ്കളങ്കരായ ജനങ്ങൾക്കുമേൽ ക്രൂരമായ യുദ്ധം തുടരാനാണ് ഈ നീക്കത്തിലൂടെ ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചിരുന്നു.
Story Highlights : Hamas says ready for truce deal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here